Breaking News

ഇത്തവണ പരമേട്ടനില്ലാത്ത മഠത്തില്‍വരവു പഞ്ചവാദ്യം ; തൃശൂര്‍ പൂരം 29ന്

Annamanada Parameswara Mararകൊടകര: തൃശ്ശൂര്‍ പൂരത്തിന്റെ ആകര്‍ഷണങ്ങളിലൊന്നായ തിരുവമ്പാടിയുടെ മഠത്തില്‍വരവു പഞ്ചവാദ്യത്തിന് ഇത്തവണ അന്നമനട പരമേശ്വരമാരാര്‍ ഉണ്ടാകില്ല. 12 വര്‍ഷം പ്രമാണിയായും 43 വര്‍ഷം പഞ്ചവാദ്യനിരയിലൊരാളായും മഠത്തില്‍വരവില്‍ കൊട്ടിക്കയറിയ ശേഷമാണ് അന്നമനട താത്കാലികമായെങ്കിലും പിന്‍വാങ്ങുന്നത്. ഇടതുകൈവിരലിനേറ്റ മുറിവിന് ചികിത്സയുമായി ഇദ്ദേഹം ഇപ്പോഴും തിരുവേഗപ്പുറയിലെ ആയുര്‍വേദ കേന്ദ്രത്തിലാണ്. പകരം നിരയിലെ രണ്ടാമനായ കേളത്തു കുട്ടപ്പമാരാര്‍ പ്രമാണിയാകാനാണ് സാധ്യത.

കഴിഞ്ഞ പൂരത്തിനു അന്നമനട പങ്കെടുത്തത് സര്‍വ്വ വെല്ലുവിളികളെയും എതിരിട്ടുകൊണ്ടായിരുന്നു. വിരലിന്റെ പണിമുടക്കം അന്നുതന്നെ തുടങ്ങിയിരുന്നു. പൂരത്തലേന്നു പോലും ചികിത്സ തേടിയാണ് മഠത്തില്‍വരവു പഞ്ചവാദ്യം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം ആരംഭിച്ച ചികിത്സയാണിത്. കയ്യിലെ മുറിവുണങ്ങാന്‍ ഒരുവര്‍ഷമായി ആയുര്‍വേദ കേന്ദ്രത്തില്‍ താമസിച്ചു ചികിത്സിക്കുകയായിരുന്നു ഇദ്ദേഹം. പക്ഷേ അസുഖം പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല.

‘വിരല്‍ മുറിഞ്ഞു വീണാലും ഞാന്‍ കൊട്ടും’ എന്നാണ് കഴിഞ്ഞതവണ മഠത്തില്‍വരവു കൊട്ടിനുമുകളില്‍ അസുഖം കാര്‍മേഘം പടര്‍ത്തിയപ്പോള്‍ അന്നമനട പറഞ്ഞിരുന്നത്. ഈ അര്‍പ്പണ ബോധം വിജയിക്കുകയും ചെയ്തു. എന്നാല്‍ അസുഖം ഒട്ടും പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് അന്നമനട ഹൃദയം നുറുങ്ങും വേദനയില്‍ ഈ വര്‍ഷത്തേക്കു പിന്‍വാങ്ങുന്നത്. ആരാധകമനസ്സില്‍ അന്നമനട നെയ്‌തെടുത്ത ആവേശത്തിന്റെ കടലിരമ്പങ്ങള്‍ അത്ര പെട്ടന്നൊന്നും മായില്ലെന്നുറപ്പ്.

അസുഖം വേട്ടയാടിയിരുന്ന കഴിഞ്ഞവര്‍ഷം പോലും കൂട്ടിക്കൊട്ടലുകള്‍ വര്‍ദ്ധിപ്പിച്ചും മറ്റും ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചു. വിരല്‍ വായുവില്‍ തുള്ളിച്ചും ദേഹം ചുഴറ്റിയും ആരാധകവൃന്ദങ്ങള്‍ കയ്യേറ്റ വാദ്യമഴയ്ക്കു കയ്യും കണക്കുമില്ല. 1971 മുതല്‍ അന്നമനട തിരുവമ്പാടി പഞ്ചവാദ്യത്തിന് മിഴിവേകാനുണ്ട്. 2002ലാണ് പ്രമാണസ്ഥാനത്തെത്തുന്നത്. പകരം പ്രതീക്ഷിക്കുന്ന കേളത്ത് കുട്ടപ്പമാരാര്‍ 37 വര്‍ഷമായി തിരുവമ്പാടി പഞ്ചവാദ്യത്തോടൊപ്പമുണ്ട്. വരും വര്‍ഷം അസുഖം മാറി അന്നമനടയ്ക്കു തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം അധികൃതരും ആരാധകവൃന്ദവും.

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നമ്മുടെ കൊടകര ഡോട്ട് കോം തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. 29 ബുധനഴ്ച രാവിലെ 7 മണിക്ക് തത്സമയം സംപ്രേക്ഷണം ആരംഭിച്ചു രാത്രി 7 മണി വരെ തുടരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!