വെള്ളിക്കുളങ്ങര: നൂലുവള്ളിയില്‍ വീട്ടമ്മയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊടകര മരത്തോമ്പിള്ളി പോണേലി വീട്ടില്‍ പ്രശാന്ത് (30) ആണ് അറസ്റ്റിലായത്. പരാതിക്കാരിയായ ഊന്നുകല്ലില്‍ ഫിലിപ്പിന്റെ ഭാര്യ ഗിരിജ (60) യുടെ ഇളയ സഹോദരിയുടെ മകനാണ് പ്രശാന്ത്.
തിങ്കളാഴ്ചയാണ് സംഭവം. വീടിനുള്ളില്‍ കയറിയ ശേഷം ഗിരിജയെ അടിച്ചുവീഴ്ത്തി, രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. വീണ് പരിക്കേറ്റ ഗിരിജ ചാലക്കുടി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിയെക്കുറിച്ച് യാതൊരു വിവരവും ഗിരിജ പോലീസിന് നല്‍കിയിരുന്നില്ല. എന്നാല്‍ ഒരാഴ്ച മുമ്പ് സഹോദരിയുടെ മകനായ പ്രശാന്ത് വീട്ടില്‍ വന്ന് പണം ആവശ്യപ്പെട്ടിരുന്നതായി ഭര്‍ത്താവ് ഫിലിപ്പ് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സംഭവദിവസം മുതല്‍ ഇയാള്‍ വീട്ടില്‍ വന്നിരുന്നില്ലെന്ന് വ്യക്തമായി.
കഴിഞ്ഞദിവസം രാത്രിയില്‍ കൊടകര ടൗണില്‍ കണ്ടെത്തിയ പ്രശാന്തിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മാലകവര്‍ന്ന കാര്യം പോലീസിനോട് സമ്മതിച്ചു. സ്വര്‍ണ്ണമാല ചാലക്കുടിയിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി കൊടകരയിലെ ഒരു കെട്ടിടമുറിയില്‍ താമസിച്ചുവരികയായിരുന്നു.
കൊടകര പോലീസ് സിഐ സി. സുന്ദരന്‍, വെള്ളിക്കുളങ്ങര എസ്‌ഐ ജിജിന്‍ ജോസഫ്, എഎസ്‌ഐ മുരളി, സിപിഒ മാരായ എം.എ. ബേബി, ടി. ജിനുമോന്‍, ജിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റിപ്പോർട്ട്: മാതൃഭൂമി