ആളൂര്‍: മാനാട്ടുകുന്ന് കുന്നത്ത് വീട്ടില്‍ അപ്പുണ്ണിയുടെ വേര്‍പ്പാട് ആളൂര്‍-കല്ലേറ്റുംകര ഗ്രാമനിവാസികള്‍ക്ക് വിതുമ്പലായി. ക്ഷേത്രവാദ്യകലാരംഗത്തും ശ്രദ്ദേയ സാന്നിധ്യമായിരുന്നു അക്ഷയ്കുമാര്‍ എന്ന നാട്ടുകാരുടേയും കൂട്ടുകാരുടേയും അപ്പുണ്ണി. കോട്ടുവള്ളിക്കാവില്‍ പീതാംബരമാരാരുടെ ശിക്ഷണത്തില്‍ മദ്ദളത്തിലും കാവില്‍ വിനോദ് വാരിയരുടെ ശിക്ഷണത്തില്‍ ചെണ്ടയിലും പരിശീലനം നേടിയ അപ്പുണ്ണി വിടവാങ്ങുന്നതിന്റെ തലേന്നാള്‍ സമീപത്തെ താഴേക്കാട് ശിവക്ഷേത്രത്തില്‍ മദ്ദളവുമായി കേളിക്കെത്തിയിരുന്നു.
ഇക്കഴിഞ്ഞ 27 ന് നന്തിപുലം കിഴക്കേകുമരഞ്ചിറ ഭഗവതിക്ഷേത്രത്തിലാണ് 20 കാരനായ അപ്പുണ്ണി പഞ്ചവാദ്യത്തിന് അവസാനമായി പങ്കെടുത്തത്. മുത്തശ്ശന്‍ ചിറ്റിയത്ത് രാമന്‍നായരുടെ ശിക്ഷണത്തിലാണ് ഈ പേരമകന്‍ വാദ്യകലാരംഗത്തേക്കു പ്രവേശിക്കുന്നത്. ചെണ്ടയും മദ്ദളവുമായി ഉത്സവപ്പറമ്പുകളില്‍ നിറസാന്നിധ്യമായിരുന്നു അപ്പുണ്ണി. പൂലാനി നിര്‍മല എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥികൂടിയാണ്.
മരണത്തിനുകാരണമെന്തെന്നു ഇനിയും പിടികിട്ടിയിട്ടില്ല. ആദ്യവര്‍ഷത്തെ ഫലം വന്നപ്പോള്‍ അപ്പുണ്ണി ചില വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. ആ നിരാശയാണോ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നും നാട്ടുകാര്‍ സംശയിക്കുന്നു.മാനാട്ടുകുന്ന് കുന്നത്ത് വീട്ടില്‍ സുകുമാരന്‍-ഗിരിജ ദമ്പതികളുടെ മകനാണ്. സഹോദരി ശ്രീലക്ഷ്മി. പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.