കൊടകര : കുലത്തൊഴിലായിക്കിട്ടിയ പുള്ളുവന്‍പാട്ട് എന്ന കലാരൂപത്തെ അന്യംനിന്നുപോകാതെ ഗ്രാമാന്തരങ്ങളിലെ വീടുകളിലും നാഗക്കാവുകളിലും നാഗപ്രീതിക്കായി പാടിനടന്നിരുന്ന അമ്മാളുപുള്ളുവത്തി ഓര്‍മയായി.
പുള്ളുവസംഗീതത്തിന്റെ തനിമയും ശുദ്ധിയും അന്യമാകാതെ വര്‍ത്തമാനകാലത്തിലും അവതരിപ്പിച്ചുകൊണ്ടിരുന്ന ചുരുക്കം കലാകാരികളിലൊരാളായിരുന്നു അമ്മാളു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണ് ഇവര്‍ക്ക് പുള്ളുവന്‍പാട്ട്.
പാപദോഷപരിഹാരാര്‍ഥം കര്‍ക്കിടകത്തില്‍ ജില്ലയുടെ വിവിധഭാഗങ്ങളിലും വീടുകളില്‍ കുട്ടികളുടെ പേരും നാളുമായി നാവേറുപാടാനും ഇവര്‍പോകാറുണ്ട്. ഇവരുടെ ഭര്‍ത്താവ് കാവുംതറ തറയില്‍വീട്ടില്‍ പരേതനായ രാമനും പുള്ളോന്‍പാട്ടുകലാകാരനായിരുന്നു. മക്കളും പേരമക്കളും പുള്ളുവന്‍പാട്ട് നടത്തുന്നവരാണ്. പതിറ്റാണ്ടുകളോളം ഈ കലാരൂപത്തെ ഉപാസിച്ചിരുന്നെങ്കിലും യാതൊരു അംഗീകാരങ്ങളും ഈ കലാകാരിയെത്തേടിയെത്തിയിരുന്നില്ല.