Breaking News

മരണവീട്ടിലെ കൊലപാതകം: തേങ്ങിക്കരഞ്ഞ് തേശ്ശേരി;  മനമുരുകി മരത്തംപിള്ളി

കൊടകര ഉണ്ണി
കൊടകര :അര്‍ബുദംബാധിച്ച് മരിച്ച അമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്കായുള്ള ഒരുക്കത്തിനിടെയാണ് മദ്യലഹരിയിലായ മകന്റെ കുത്തേറ്റ് മധ്യവയസ്‌കനായ മരുമകന്‍ ദാരുണമായി കൊല്ലപെട്ടത്. മരണവീട്ടിലെ കൊലപാതകത്തിനാണ് ബുധനാഴ്ച പാതിരാവില്‍ തേശ്ശേരി ഗ്രാമം സാക്ഷ്യം വഹിച്ചത്. കൊടകര മരുത്തോംപിള്ളി ചേമ്പാട്ട് വീട്ടില്‍ ചാത്തന്റെ മകന്‍ രാജന്‍(49) ആണ് ഭാര്യാസഹോദരന്‍ ഗോപാലകൃഷ്ണന്റെ കുത്തേറ്റ് മരിച്ചത്.

ഗോപാലകൃഷ്ണന്റെ മാതാവും രാജന്റെ ഭാര്യാമാതാവുമായ കൊടകര തേശ്ശേരി ഏണാഞ്ചേരിവീട്ടില്‍ കുട്ടപ്പന്റെ ഭാര്യ അമ്മിണി(68) അര്‍ബുദംബാധിച്ച് ചികിത്സയിലായിരുന്നു. തേശ്ശേരിയിലെ വീട്ടിലല്ല, കൊടകര മരത്തോംപിള്ളിയിലെ മരുമകന്‍ രാജന്റെ വീട്ടിലായിരുന്നു അമ്മിണി കഴിഞ്ഞിരുന്നത്. സി.ഐ.ടി.യു യൂണിയന്‍ തൊഴിലാളിയായ രാജന് അമ്മയാകട്ടെ വീട്ടില്‍ ഒരു സഹായവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്മിണിക്ക് അസുഖം കൂടുതലായിരുന്നു.

ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് മരിച്ചത്. തേശ്ശേരിയിലെ വീട്ടിലേക്ക് വൈകീട്ട് 6 മണിയോടെ മൃതദേഹം എത്തിച്ചു. വ്യാഴാഴ്ച രാവിലെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെ രാത്രി 11 മണിയോടെ മദ്യലഹരിയിലായ ഗോപാലകൃഷ്ണന്‍ മൃതദേഹത്തിനരികിലെത്തി തന്റെ ജനനം മുതലുള്ള കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് ഉച്ചത്തില്‍ കരയുകയും തന്റെത്തന്നെ സഹോദരിമാരെപ്പറ്റി മോശമായി വിളിച്ചുപറയുകയും രാജനുമായി തര്‍ക്കത്തിലാവുകയും തുടര്‍ന്ന് വീടിനകത്തുനിന്ന് കറിക്കത്തിയെടുത്ത് രാജന്റെ ഇടതുനെഞ്ചില്‍ കുത്തുകയുമായിരുന്നു.

മരിച്ച രാജന്‍ സി.ഐ.ടി.യു യൂണിയന്‍ തൊഴിലാളിയും പ്രതി ഗോപാലകൃഷ്ണന്‍ അപ്പോളൊ ടയേഴ്‌സ് ജീവനക്കാരനുമാണ്. ഭാര്യാമാതാവിനെ പരിചരിച്ചിരുന്നതും ഏതാനുംമാസം മുമ്പ് ഭാര്യയുടെ ഇളയ സഹോദരി രജനിയുടെ വിവാഹം കഴിച്ചുനല്‍കിയതുമെല്ലാം രാജനാണ്. സംഭവദിവസം രാത്രിതന്നെ കൊടകരപോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യാസക്തിയില്‍ ക്ഷണനേരത്തെ ചിന്തയില്‍നിന്നുണ്ടായ വൈരം തകര്‍ത്തത് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന നിര്‍ധനകുടംബത്തിന്റെ അത്താണിയെയാണ്.

ഗോപാലകൃഷ്ണന്റെ കുടുംബത്തിനും ഈ സംഭവം തീരാവേദനസമ്മാനിക്കും. സി.ഐ.ടി.യു തൊഴിലാളിയായ രാജന്‍ നാട്ടിലെ എല്ലാരംഗത്തും ശ്രദ്ദേയസാന്നിധ്യമായിരുന്നു. കൊടകര ഷഷ്ഠിയോടനുബന്ധിച്ച മരത്തോംപിള്ളിയില്‍നിന്നുള്ള കാവടിസംഘത്തിലും എല്ലാവര്‍ഷവും രാജന്‍ സജീവമായുണ്ടാകാറുണ്ട്. മരത്തംപിള്ളിയിലെ ചേമ്പാട്ട് വീട്ടിലേക്ക് ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കൊണ്ടുവന്നപ്പോള്‍ നാടിന്റെ നാനതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. വൈകീട്ട് 4 മണിയോടെ ചാലക്കുടി പോട്ടയിലെ നഗരസഭശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Related posts

1 Comment

  1. Sunil

    Hi my name is sunil. Ennu kodakara.comil marathompillyil nadanna oru incident vayichu. Athineakurichu anweshichappol maricha rajantea kuttikalkayi oru fund swarupichal nannayirikkumennu karuthunnuuu. If possible can you please open a sahayanidhi account on behalf of kodakara.com?

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!