കൊടകര: അന്നമനടയില്‍ ഗണപതികൊട്ടി നിളയുടെ തീരത്തുകൂടി നിറഞ്ഞൊഴുകി പെരുവനം നടവഴിയിലൂടെ പെരുക്കങ്ങളായിമാറി കേരളത്തിലെ കാവുവട്ടങ്ങളിലൂടെ താളവട്ടപ്രയാണംചെയ്ത് കൊടകരയില്‍ കൊട്ടിക്കയറിയ അന്നമനട പരമേശ്വരമാരാര്‍ എന്ന നാദസൗന്ദര്യത്തിന് പാമ്പാടിയില്‍ അന്ത്യവിശ്രമം. പ്രമേഹം പ്രയാസപ്പെടുത്തിയപ്പോഴും വിരലുകളാല്‍ വിസ്മയംതീര്‍ക്കാനൊരുങ്ങി സഹൃദയര്‍ക്കു വാദ്യസദ്യ സമ്മാനിച്ച അന്നമനട എന്ന പഞ്ചാക്ഷരി ഇനി ഓര്‍മയിലെ സൂര്യതേജസ്സ്.
ബുധനാഴ്ച വൈകീട്ട് അന്തരിച്ച വാദ്യകലാവല്ലഭന്‍ അന്നമനട പരമേശ്വരമാരാരുടെ ഭൗതികശരീരം ഇന്നലെ രാവിലെ സ്വവസതിയായ പ്രശാന്തിയില്‍നിന്നും സമീപത്തെ എന്‍.എസ്.എസ് കരയോഗം ഹാളിലേക്കുമാറ്റി പൊതുദര്‍ശത്തിനുവച്ചു. സമൂഹത്തിലെ നാനാതുറകളില്‍നിന്നും നൂറുകണക്കിനാളുകളാണ് അന്നമനടയെ അവസാനമൊയൊന്നുകാണാന്‍ കൊടകരയിലെത്തിയത്. വാദ്യകലാരംഗത്തെ പ്രഗത്ഭരായ പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, ചോറ്റാനിക്കര വിജയന്‍മാരാര്‍,കുട്ടനെല്ലൂര്‍ രാജന്‍മാരാര്‍, കുനിശ്ശേരി അനിയന്‍മാരാര്‍, കുനിശ്ശേരി ചന്ദ്രന്‍, പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, കല്ലേക്കുളങ്ങര കൃഷ്ണവാരിയര്‍, കോങ്ങാട് മധു, കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടിമാരാര്‍, പെരുവനം സതീശന്‍മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, ചേര്‍പ്പ് മണി, ചേലക്കര സൂര്യന്‍, മച്ചാട് ഉണ്ണിനായര്‍, പല്ലാവൂര്‍ രാഘവപിഷാരോടി, തിച്ചൂര്‍ മോഹനന്‍, മട്ടന്നൂര്‍ ശിവരാമന്‍, പല്ലശ്ശന സുധ, കലാമണ്ഡലം ശങ്കരവാരിയര്‍, ചോറ്റാനിക്കര സുരേന്ദ്രന്‍, പാഞ്ഞാള്‍ വേലുക്കുട്ടി, മച്ചാട് മണികണ്ഠന്‍, വെളപ്പായ നന്ദനന്‍ തുടങ്ങി മേളമെന്നോ പഞ്ചവാദ്യമെന്നോ വ്യത്യാസമില്ലാതെ കലാകാരന്‍മാര്‍ ഒഴുകിയെത്തി.