Breaking News

നമ്പാടന്‍ മാഷിന്റെ ചില തൃശൂര്‍ നമ്പറുകള്‍. . .

തൃശൂര്‍ : രാമനിലയത്തിനു മുന്നില്‍ വന്നുനിന്ന് ഇംഗ്ലിഷിലുള്ള ബോര്‍ഡ് നമ്പാടന്‍ കുര്യപ്പന്‍ മകന്‍ ലോനപ്പന്‍ ഉറക്കെ വായിച്ചു. എന്നിട്ടു ചോദിച്ചു. ഇതു രാമ നിലയമോ, രമാ നിലയമോ? ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നതു രണ്ടു രീതിയിലും വായിക്കാം. രമാ നിലയമാണെങ്കില്‍ ഇതു ‘മറ്റെന്തോ അപകട കേന്ദ്രമാണെന്നു തെറ്റിദ്ധരിച്ചാലോ?

സമാനമായ ചോദ്യം പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നിലും നിന്നു നമ്പാടന്‍ ചോദിച്ചു നോക്കി. ഉത്തരം ഒന്നു തന്നെയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരു മലയാളത്തിലാക്കണം. ¨ ആവശ്യം ഉന്നയിച്ചു ലോനപ്പന്‍ നമ്പാടനും അന്നത്തെ സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. കേശവന്‍ വെള്ളിക്കുളങ്ങരയും ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ടും നേതൃത്വം നല്‍കിയ നൂറോളം പ്രവര്‍ത്തകര്‍ രാമനിലയത്തിന്റെ ബോര്‍ഡില്‍ ടാര്‍ പൂശി.

അവിടെനിന്നു ജാഥയായി നേരെ അന്നത്തെ മുനിസിപ്പല്‍ ഓഫിസിനു മുന്‍പിലേക്ക്. അവിടെ ബോര്‍ഡ് എഴുതിയിരുന്നത് ഇംഗ്ലിഷില്‍. അതിനുമുകളിലും ടാര്‍ പൂശിയിട്ടു നമ്പാടന്‍ പ്രസംഗം ആരംഭിച്ചു. അധികം വൈകാതെ രാമനിലയത്തില്‍ മലയാളത്തില്‍ കൂടി ബോര്‍ഡ് വന്നു. മുനിസിപ്പല്‍ ഓഫിസ് എന്ന പേരിനു താഴെയും മലയാളം അക്ഷരം നിരന്നു ‘നഗരസഭാ കാര്യാലയം.

നമ്പാടന്‍ മാഷിന്റെ ഭാഷാ പ്രയോഗം

ലോനപ്പന്‍ നമ്പാടന്റെ ഭാഷ നര്‍മമായിരുന്നെങ്കിലും മലയാളം ഭാഷയ്ക്കു വേണ്ടി ഏറെ പോരാടിയിട്ടുണ്ട്. നിയമസഭയില്‍ ബില്ലുകള്‍ മലയാളത്തിലും വേണമെന്ന നിര്‍ബന്ധം പിടിച്ചത് അദ്ദേഹമാണ്. രാമനിലയത്തിനും കോര്‍പറേഷന്‍ ഓഫിസിനും മുന്‍പില്‍ നടന്ന ഭാഷാപ്രയോഗം അതിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസിലെ പ്രവര്‍ത്തകരിലൊരാളായ പൊന്നന്‍ മാവേലിക്കര കെഎസ്ആര്‍ടിസിക്കു മുകളിലെ ഇംഗ്ലിഷ് ബോര്‍ഡില്‍ ടാര്‍ അടിച്ചതും വലിയ സംഭവമായി.

ഇംഗ്ലിഷില്‍ മാത്രം അവതരിപ്പിക്കുന്ന ബില്ലുകള്‍ നിയമസഭയ്ക്കു മുന്നില്‍ നമ്പാടന്‍ കത്തിച്ചിട്ടുണ്ട്. നിയമസഭയില്‍ സന്ദര്‍ശക ഗാലറിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റി ലഘുലേഘകൾ നടുത്തളത്തിലേക്കു വലിച്ചെറിയിച്ചതും ഇതേ ആവശ്യത്തിനായിരുന്നു. അന്ന് ആ പ്രവര്‍ത്തകര്‍ 10 ദിവസമാണു ജയിലില്‍ കിന്നത്. ഭരണഭാഷ മലയാളമാക്കാന്‍ അന്നു പാറശാല മുതല്‍ കാസര്‍കോട് വരെ നമ്പാടന്റെ നേതൃത്വത്തില്‍ യാത്ര നടത്തി. ¨ യാത്രയ്ക്കു തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തു മാലയിട്ടു സ്വീകരണം നല്‍കാന്‍ ഒരാളെത്തി. മഹാകവി വൈലോപ്പിള്ളി!.

പിളരാതിരിക്കാന്‍ ബ്ലേഡ് പ്രയോഗം

തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ഒരു യോഗത്തില്‍ കേരള കോണ്‍ഗ്രസിന്റെ കര്‍ഷക സം¸ടനയായിരുന്ന കര്‍ഷക ഫെഡറേഷന്‍ പിളര്‍ന്നേനെ, നമ്പാടന്റെ ബ്ലേഡ് പ്രയോഗം ഇല്ലായിരുന്നെങ്കില്‍. ചോരചിന്തിക്കൊണ്ടുള്ള ആ പ്രതിഷേധം നമ്പാടന്‍ നടത്തിയത് ഇങ്ങനെ: ഫെഡറേഷന്റെ ആ യോഗത്തില്‍ ഒരു വിഭാഗം പുതിയൊരു പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിക്കുന്നതായി നമ്പാടന് ഒരു വിവരം കിട്ടി. ഇതു നേരിടാന്‍ നമ്പാടന്‍ അന്നു സമ്മേളനത്തിനു പോയപ്പോള്‍ ഒരു മാരകായുധം കൂടി കൊണ്ടുപോയി; ഒരു ബ്ലേഡ്.

ചര്‍ച്ച മുറുകി വിഭാഗീയതയുടെ വക്കിലെത്തിയപ്പോള്‍ നമ്പാടന്‍ †ഡേ് എടുത്ത് ഇടതുക‡ിന്റെ ഞരമ്പ് മുറിച്ചു. ചോരപ്രളയം. തുടര്‍ന്നു നമ്പാടന്‍ തലകറങ്ങി വീണു. സമ്മേളനം അലങ്കോലമായി. എതിര്‍ത്തവര്‍ തന്നെ നമ്പാടനെ തൂക്കി ആശുപത്രിയിലേക്കു പാഞ്ഞു. കയ്യിൽ  കുത്തിക്കെട്ടുമായി നമ്പാടന്‍ കുറേ ദിവസങ്ങള്‍ക്കുശേഷം ആശുപത്രിവിട്ടു. ഞരമ്പു പിളര്‍ന്നെങ്കിലും പാര്‍ട്ടി പിളര്‍ന്നില്ല എന്ന ആശ്വാസത്തോടെ.

നമ്പാടന്റെ മസില്‍!

കെ.പി. വിശ്വനാഥന്‍ വനംമന്ത്രി ആയിരിക്കുന്ന സമയം. ചിമ്മിനി വനത്തില്‍ കഞ്ചാവുകൃഷിയുണ്ടെന്നു ലോനപ്പന്‍ നമ്പാടന്‍ ആരോപിച്ചു. ഇല്ലെന്നു കെ.പി. വിശ്വനാഥനും. വന്നാല്‍ കാട്ടിത്തരാമെന്നായി നമ്പാടന്‍. കെ.പി. ആ വെല്ലുവിളി സ്വീകരിച്ചു. ഒടുവില്‍ തൃശൂരില്‍നിന്നു രണ്ടുപേരും മന്ത്രിയുടെ സന്നാഹവും മാധ്യമപ്പടയും സഹിതം കഞ്ചാവുതേടിപ്പോയി. സംഭവം ഗംഭീരമാക്കാന്‍ നമ്പാടന്റെ വക യൂണിഫോമുമുണ്ടായിരുന്നു. പച്ചത്തൊപ്പി, പച്ച ഷര്‍ട്ട്, പച്ച ബാഗ് അങ്ങനെ.

വെള്ളിക്കുളങ്ങര വരെ വാഹനത്തില്‍. അവിടെനിന്നു നടന്നു. ഇടയ്ക്കിടെ വാക്കേറ്റവും നടത്തിയാണു പോക്ക്. മലകയറി അവശനായിട്ടും കെ.പി. യാത്ര നിര്‍ത്തിയില്ല. ഒടുവില്‍ കാട്ടിനുള്ളില്‍വച്ചു കെ.പി. വിശ്വനാഥന്റെ കാലില്‍ മസില്‍ കയറി. ഒരടി നടക്കാന്‍ വയ്യ. കൂടെയുള്ളവര്‍ ഉപദേശിച്ചു. രണ്ടുപേരുടെയും ആരോഗ്യത്തിനു നല്ലതു യാത്ര ഒഴിവാക്കുന്നതാണ്. തിരിച്ചു മന്ത്രി വിശ്വനാഥനെ സഹായികള്‍ ചേര്‍ന്ന് എടുത്തുകൊണ്ടാണു പോരുന്നത്. ഇതിന്റെ ചിത്രമെടുക്കരുതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം. പക്ഷേ, നാട്ടില്‍ വന്നപ്പോള്‍ നമ്പാടന്റെ വകയൊരു കമന്റ്. ‘കയറാന്‍ എന്റെ ശരീരത്തില്‍ മസില്‍ ഇല്ലാത്തതുകൊണ്ടു രക്ഷപ്പെട്ടു.

‘പട്ടാള’ത്തിലെ ജാലിയന്‍വാലാബാഗ്

പട്ടാളം റോഡില്‍ നടന്ന ജാലിയന്‍വാലാബാഗ് സംഭവത്തിലും നായകന്‍ നമ്പാടന്‍ തന്നെ. ഫാ. വടക്കന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ നടന്ന കൂറ്റന്‍ സമരജാഥ നയിച്ചതു നമ്പാടനും മുന്‍നിരയില്‍നിന്നായിരുന്നു. പട്ടാളം റോഡിലേക്കു ജാഥ കടന്നപ്പോള്‍ മൂന്നു ദിക്കില്‍നിന്നും പൊലീസ് വളഞ്ഞു. സമരാവേശം തളരാതെ നമ്പാടനും സം¸വും നിന്നപ്പോള്‍ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തി. അന്നു കാര്യമായി പരുക്കേറ്റ നമ്പാടനെ താങ്ങിയെടുത്തു രക്ഷിച്ചതു രണ്ടു പത്രപ്രവര്‍ത്തകരാണ്. നവയുഗത്തിലെ സുരേന്ദ്രന്‍ (ഇപ്പോള്‍ കിലയുടെ പിആര്‍ഒ), അന്ന് എക്സ്പ്രസിലെ ഡേവിസ് താണിക്കല്‍ എന്നിവര്‍. അന്നത്തെ ഹോട്ടല്‍ അംബാസഡറിന്റെ (പിഒ റോഡ്) മുകളിലിരുത്തിയാണു നമ്പാടനെ രക്ഷിച്ചത്.

നമ്പാടന്റെ കട് ലറ്റ്

കരുണാകരന്‍ മന്ത്രിസഭയെ കാസ്റ്റിങ് വോട്ടിലൂടെ കാലുവാരി താഴെയിറക്കിയശേഷം നടന്ന തിരഞ്ഞെടുപ്പില്‍ (1987) ഇരിങ്ങാലക്കുടയില്‍ മല്‍സരിക്കുകയാണു നമ്പാടന്‍. വോട്ടുപിടിത്തം രാത്രിയിലേക്കു വരെ നീണ്ടു. ഒടുവില്‍ കുഴിയില്‍ വീണു കാലൊടിഞ്ഞു. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ കിടക്കുന്ന ലോനപ്പനെ കാണാന്‍ ഇഎംഎസ് എത്തി. കണ്ടപ്പോള്‍ നമ്പാടന്‍ കരഞ്ഞു.കഷ്ടത്തിലായി, എനിക്കു വോട്ടുപിടിക്കാന്‍ പോകാന്‍ പറ്റില്ല. മാഷ് പേടിക്കേണ്ട, ഞാന്‍ പോയി പിടിച്ചോളാം എന്നായി ഇഎംഎസ്.

കുറച്ചു കഴിഞ്ഞപ്പോള്‍ യൂണിയനിലെ കുറച്ചു ചുമട്ടുതൊഴിലാളികളെത്തി. അവരുടെ കൂടെ വന്ന ഒരു ഇറച്ചിവെട്ടുകാരന്‍ പറഞ്ഞു: മാഷേ, മാഷ് പേടിക്കേണ്ട… ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട്. ഇരിങ്ങാലക്കുടയുടെ എല്ലാ മുക്കിലും മൂലയിലും ഞങ്ങള്‍ മാഷുടെ കട്ലറ്റ് വയ്ക്കും! കട്ടൗട്ട് എന്നാണ് ഉദ്ദേശിച്ചതെന്നും കട്ലറ്റ് എന്നു കേട്ടു താന്‍ അമ്പരന്നുവെന്നും പിന്നീടു നമ്പാടന്‍ തന്നെയാണു പറഞ്ഞത്. നമ്പാടന്‍ മരിച്ചെങ്കിലും നമ്പറുകളും നര്‍മവും മരിക്കില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!