Breaking News

ഗൃഹാതുരതയെ തൊട്ടുണര്‍ത്തി പെണങ്ങുണ്ണി പ്രദര്‍ശനത്തിന്.

penangunni-m3db1പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ കേരള ബാലസാഹിത്യ പുരസ്‌ക്കാരം ലഭിച്ച കഥാകാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ത്രീഡി ചിത്രമായ ‘പെണങ്ങുണ്ണി’ പ്രദര്‍ശനത്തിന് ഒരുങ്ങി. ത്രീഡിയുടെയും ടു ഡിയുടെയും നൂതന സാങ്കേതിക മികവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആനിമേഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം യഥാര്‍ത്ഥ കഥാപാത്രങ്ങളും സാന്നിധ്യമാകുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു ആസ്വാദനാനുഭവമാണ് ഒരുക്കുന്നത്. വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ആധുനിക വിദ്യാഭ്യാസ രംഗത്തിന് നേര്‍ക്കാഴ്ച കൂടിയാണ് പെണങ്ങുണ്ണി.

അനാഥയായ അമ്മിണിക്കുട്ടിയും അവളുടെ കളിക്കൂട്ടുകാരനായ പെണങ്ങുണ്ണിയും അവരുടെ നഷ്ടപ്പെട്ട കിങ്ങിണി തത്തയെ തേടി നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ആഴക്കടലിന്നടിയിലേക്കും പാതാളത്തിലേക്കും നീളുന്ന ഈ യാത്രയിലൂടെ മരങ്ങളെയും കാടിനെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം നാം പരിചയപ്പെടുന്നു. ഒപ്പം മണ്‍മറഞ്ഞുപോയ നമ്മുടെ സാഹിത്യ നായകന്‍മാരെയും. മലയാള ഭാഷയുടെ വികാസ പരിണാമങ്ങളെ ദൃശ്യവത്ക്കരിക്കുന്ന ചിത്രം നഷ്ടപ്പെടുന്ന മാതൃഭാഷകളുടെ വര്‍ത്തമാന സാഹചര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തത്തയെ അന്വേഷിച്ച് തുഞ്ചന്‍ പറമ്പിലും അതിരാണിപ്പാടത്തുമെല്ലാം കുട്ടികള്‍ എത്തുന്നു. എഴുത്തച്ഛനെയും ഇടശ്ശേരിയെയും വൈക്കം മുഹമ്മദ് ബഷീറിനെയും എല്ലാം അവര്‍ ഈ യാത്രയില്‍ കണ്ടുമുട്ടുന്നുണ്ട്.

പോയകാലത്ത് നിലനിന്നിരുന്ന മലയാളത്തനിമയെയും ആ സംസ്‌കൃതിയെയും പുനരാവിഷ്‌ക്കരിക്കുകയാണ് ചിത്രം. മനോജ് ചന്ദ്രശേഖരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് യദു, സുധന്യ, അഭിന എന്നിവര്‍ ചേര്‍ന്നാണ്. ഹോട്ടല്‍ മഹാറാണിയില്‍ നടന്ന പ്രദര്‍ശന ചടങ്ങിലും കാവ്യ സന്ധ്യയിലും കുരീപ്പുഴ ശ്രീകുമാര്‍, സംവിധായകന്‍ മനോജ് ചന്ദ്രശേഖരന്‍, ഇല്ലിക്കെട്ട് നമ്പൂതിരി, അഡ്വ. എം രാജന്‍, നവാസ് പൂനൂര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!