കൊടകര : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനമാണ് ഈ പകൽക്കൊള്ള മറ നീക്കി പുറത്തുവന്നത്. ടോൾ പ്ലാസയിലൂടെ കടന്നു പോകുന്ന വിവിധയിനം വാഹനങ്ങളുടെ എണ്ണം ക്രത്യമായി ശേഖരിക്കുക, റോഡ് കമ്പനിയുടെ യഥാർത്ഥ വരുമാനം കണക്കാക്കുക, റോഡ് ടോളിന്റെ യഥാർത്ഥ ഭാരം എന്നിങ്ങനെയാണ് പരിഷത്ത് പഠനത്തിലൂടെ ലക്ഷ്യമിട്ടത്.
പഠനപ്രകാരം പ്രവൃത്തിദിനം 24 മണിക്കൂർ ടോൾ നൽകേണ്ട 27324 വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഇതിൽ 42 ശതമാനം 11572 സ്വകാര്യ വാഹനങ്ങളും 30 ശതമാനം 8204 വലിയ ചരക്കു വാഹനങ്ങളുമാണ്. അവധിദിനത്തിൽ വാഹനങ്ങളുടെ എണ്ണം 31722. പ്രവൃത്തിദിനങ്ങളേക്കാൾ 16 ശതമാനം വർധന. രാത്രി സമയത്തെ വാഹനഗതാഗതത്തിൽ ചരക്കു വാഹനങ്ങളുടെ സാനിധ്യമാണ് ഏറ്റവും ഉയർന്നത് (42 ശതമാനം). തുടർന്ന് സ്വകാര്യ കാറുകൾ ആണ് (34 ശതമാനം).
ഇതിൻ പ്രകാരം ടോൾ കമ്പനിക്ക് ഒരു മാസം 9 കോടി രൂപയും ഒരു വർഷം 108 കോടി രൂപയുമാണ് വരുമാനം. കേരളത്തിലെ വാഹനങ്ങളുടെ വളർച്ചാനിരക്ക് പ്രതിവർഷം 12 ശതമാനമാണെന്ന് മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഇതനുസരിച്ച് അഞ്ചാമത്തെ വർഷം 2016-17 ൽ പിരിഞ്ഞു കിട്ടുന്നത് 169.95 കോടിയും പത്താമത്തെ വർഷം 2021-22 ൽ 527.81 കോടി രൂപയുമായിരിക്കും. 17.5 വർഷം കൊണ്ട് കമ്പനിക്ക് ലഭിക്കുന്ന മൊത്തം ആദായം 5381.345 കോടി രൂപ ആയിരിക്കും. ടോൾ പിരിക്കാനുള്ള സാവകാശം 25 വർഷത്തേക്ക് നീട്ടിയാൽ ഇതു 14420.19 കോടി രൂപയാകും. പരമാവധി കാലയളവായ 30 വര്ഷതെക്കണേങ്ങിൽ തുക 26266 കോടി രൂപയാകും. കരാർ വ്യവസ്ഥയനുസരിച്ച് നാണയപെരുപ്പത്തിൽനിന്നു പൂർണ്ണമായും മുക്തമായ ആദയമാണിത്.
GIPL എന്ന റോഡ് കമ്പനിയുടെ മുതൽമുടക്ക് 600 കോടി രൂപയാണ്. ഒരു കി.മി. ദൂരത്തിന് ദേശീയപാതാ അതോറിറ്റിക്കു (NHAI) വേണ്ടുന്ന തുകയുടെ ഇരട്ടിയാണ് GIPL കമ്പനിയുമായുള്ള കരാറിൽ അനുവധിച്ചിട്ടുള്ളതെന്ന വസ്തുത നിലനില്ക്കുന്നു. ഇനി 600 കോടി രൂപ 17.5 വർഷം കൊണ്ട് തുല്യ ഗഡുക്കളായി തിരിച്ചു ലഭിക്കുകയും അതിന്മേൽ പരമാവധി പലിശ (12 ശതമാനം) ലഭിക്കുകയും ചെയ്താൽ മുതലും പലിശയും കൂടി മൊത്തം 1268.5 കോടി രൂപയാണ്. മുതൽമുടക്കിന്റെ 5 ശതമാനം തുക പ്രതിവർഷം മെയിന്റ്റ്റനൻസിനും മേൽനോട്ടത്തിനുമായി അനുവദിച്ചാൽ 17.5 വർഷത്തേക്ക് 525 കോടി രൂപയാണ്. കൂടാതെ നിലവിലെ PWD കണക്കനുസരിച്ചുള്ള പരമാവധി ലാഭ വിഹിതം 15 ശതമാനം ആണ്. അതായതു 90 കോടി രൂപ. ഇത്തരത്തിൽ കമ്പനിക്ക് തിരിച്ചുപിടിക്കാൻ അർഹതയുള്ള തുക (1268.5+525+90) 1883 കോടി രൂപയാണ്. എന്നാൽ GIPL കമ്പനി 17.5 വർഷം കൊണ്ട് പിരിച്ചെടുക്കുന്നത് 5981.345 കോടി രൂപയാണ്. ഇതൊരു പകൽ കൊള്ളയാണ്. 500 കോടി രൂപ മുതൽ മുടക്കി 6000 കോടി രൂപ കൈക്കലാക്കുന്ന തീവെട്ടിക്കൊള്ള. ടോൾ പിരിക്കാനുള്ള കാലയളവ് ഇനിയും നീട്ടിക്കിട്ടിയാൽ കൊള്ളയുടെ വലുപ്പം ഇനിയും വലുതാവും.
പരിഷത്തിന്റെ പഠനമനുസരിച്ച് ഈ ടോൾഭാരത്തിന്റെ 58.82 ശതമാനവും വഹിക്കുന്നത് ചരക്കുവാഹനങ്ങളാണ്. എണ്ണത്തിൽ ഏറിയ പങ്കും വരുന്ന സ്വകാര്യകാറുകൾ വഹിക്കുന്ന ടോൾ ഭാരം 22.76 ശതമാനം മാത്രമാണ്. നിർണ്ണായകമകുന്ന മറ്റൊരു ഘടകം പൊതു ഗതാഗത വാഹനങ്ങൾക്കുള്ള ടോൾ ആണ്. ഇത് 8.44 ശതമാനമാണ്. 2012-13 വർഷം 9.12 കോടി രൂപ. മിക്കവാറും സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്ന് റോഡ് കമ്പനിക്ക് കൈമാറുന്ന തുകയാണിത്. കെ.എസ്.ർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്ക് നാളെ നേരിടാവുന്ന പ്രതിസന്ധിയുടെ കുടി സൂച്ചകമാണിത്.
ഇതിലൂടെ ടോൾ എന്നത് വാഹനം ഉള്ളവന്റെ മാത്രം പ്രശ്നം എന്ന വാദം ശരിയല്ലെന്ന് വരുത്തുന്നു. ഇത് സാധാരണക്കാരായ ജനങ്ങൽക്കുമേൽ പതിയുന്ന യഥാർത്ഥ ഭാരമാണ്. മിക്കവാറും സാധനങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന വിലയുടെ രൂപത്തിലാണ് ഇതു അനുഭവപ്പെടുന്നത്. ടോൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ പെട്രോൾ – ഡീസൽ വില ലിറ്ററിന് 5 പൈസ മുതൽ 7 പൈസ വരെ വർദ്ധിപ്പിച്ച കാര്യവും ശ്രദ്ധേയമാണ്. ഒരു ഉപഭോക്ത സംസ്ഥാനമായ കേരളത്തിൽ പെട്രോൾ – ഡീസൽ വില വർധനവ് സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങൾ നമുക്ക് അനുഭവമാണ്. എന്നാൽ ടോൾ ഭാരവും ഇനി മുതൽ ഉപഭോക്താക്കളിലേക്ക് വന്നു ചേരും. ഇതിനർത്ഥം വരുന്ന 17.5 വർഷക്കാലയളവിൽ ചരക്കുവഹനങ്ങൾക്കുമെൽ മാത്രം ചുമത്തുന്ന ടോൾ വഴി സാധാരണക്കാരായ ജനങ്ങൾ വഹിക്കേണ്ടുന്ന ഭാരം 3518.2 കോടി രൂപയുടേതാണ്. ഇത് പാലിയേക്കരയിൽ നിന്ന് മാത്രം ജനങ്ങൾക്ക് സംഭവിക്കുന്ന ദുരന്തം ആണ്. ഇനി വരാനിരിക്കുന്ന ടോൾ പ്ലാസകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇവിടെ സാധാരണക്കാരന്റെ ജീവിതം എത്രമാത്രം ദുസഹം ആണെന്ന് ബോധ്യപ്പെടും.