വീടു പൊളിച്ചു, പഞ്ചായത്ത് സഹായം കിട്ടിയുമില്ല ;ചോലയും മകനും പെരുവഴിയിലായിട്ട് നാലുവര്‍ഷം വാട്ടർ ടാങ്കിനു താഴെ കുട്ടമണിയുടെ മൃതദേഹത്തിനരികിൽ അച്ഛൻ ചോല.
കൊടകര:വീട് പുതുക്കിപണിയാൻ പഞ്ചായത്തിന്റെ സഹായം കിട്ടാതെ പെരുവഴിയിലായ കുടുംബത്തിലെ മകൻ കമ്മ്യൂണിറ്റി ഹാൾ വളപ്പിലെ വാട്ടർ ടാങ്കിനു താഴെ മരിച്ചനിലയിൽ. രണ്ടു വർഷമായി വാട്ടർ ടാങ്കിനു താഴെ അന്തിയുറങ്ങുന്ന കൊടകര കാവിൽ പേരാമംഗലം വീട്ടിൽ കുട്ടമണി(42) ആണ് മരിച്ചത്. കുട്ടമണി മരിച്ച വിവരം ഒപ്പം ഉള്ള അച്ഛൻ ചോലയാണ് ചൊവാഴ്ച രാവിലെ അടുത്ത വീട്ടുകാരെ അറിയിച്ചത്.
നാലുവര്‍ഷംമുമ്പ് വരെ കൊടകര കാവില്‍ ചെറുതെങ്കിലും ഒരു വീടുണ്ടായിരുന്നു, എഴുപത് കഴിഞ്ഞ പേരാമംഗലം ചോലയ്ക്കും നാല്പതുകാരനായ മകന്‍ കുട്ടമണിക്കും. എന്നാല്‍ പിന്നീടിതുവരെയും കടത്തിണ്ണയിലും കമ്മ്യുണിറ്റിഹാള്‍ വളപ്പിലെ വാട്ടര്‍ ടാങ്കിനുകീഴിലുമായാണ് ഇവര്‍ അന്തിയുറങ്ങുന്നത്. ഇടെയ്ക്കാക്കെ പഞ്ചായത്ത് അധികൃതരെ കാണുമ്പോള്‍ എന്നെങ്കിലും ഒരു വീടുവെക്കാന്‍ സഹായം കിട്ടുമോയെന്ന് ചോദിക്കാറുണ്ട് ചോല.
ചൊവ്വാഴ്ച വെളുപ്പിന് അഞ്ചരയോടെ മകന്‍ കുട്ടമണി മരിച്ച വിവരം അച്ഛന്‍ ചോല തന്നെയാണ് അടുത്ത വീട്ടുകാരെ അറിയിച്ചത്. പഞ്ചായത്തില്‍നിന്ന് ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം വീടുനിര്‍മ്മിച്ചു നല്‍കുന്നതിന് ഇവരെ ഉപഭോക്താക്കുളുടെ പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. പുതിയ വീടുവെക്കാനായി ഇവര്‍ തങ്ങളുടെ കൊച്ചു വീട് പൊളിച്ചുനീക്കി കാത്തിരുന്നു. എന്നാല്‍ പദ്ധതിയിലുള്‍പ്പെടുത്തി വീടിനുള്ള സഹായം ഇവര്‍ക്ക് ലഭിച്ചതുമില്ല. പദ്ധതിപ്രകാരം സഹായം നല്‍കാന്‍ ഉപഭോക്താവിന് സ്വന്തമായി മൂന്നു സെന്റെങ്കിലും ഭൂമി വേണമെന്ന വ്യവസ്ഥയിരിക്കെ തുഛമായ ഭൂമി മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത് എന്നതിനാലാണ് വീടനുവദിച്ചു കിട്ടാതെ പോയതെന്ന് കൊടകര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. സോമന്‍ പറഞ്ഞു.
ആകെയുണ്ടായിരുന്ന തുഛഭൂമിയിലെ കൊച്ചു വീട് ഇല്ലാതായതോടെ പുതിയ വീട് സ്വന്തമായി പണിയാന്‍ ഗതിയില്ലാതെ ഇവരുടെ അന്തിയുറക്കം പിന്നീട് സമീപത്തെ കടത്തിണ്ണയിലായി. രണ്ടര വര്‍ഷമായി പഞ്ചായത്ത് കമ്മ്യുണിറ്റിഹാള്‍ വളപ്പിലെ വലിയ തൂണുകളിലുള്ള കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിനുകീഴിലാണ് ഇവര്‍ പതിവായി അന്തിയുറങ്ങുന്നത്. ഇവരെക്കൂടാതെ അഗതികളായ മറ്റു മൂന്നുപേരും ഇവിടെ അന്തിയുറങ്ങാനെത്തുന്നുണ്ട്. ആകെയുണ്ടായിരുന്ന തുഛമായ ഭൂമിയും ഇല്ലാതായതോടെ മരിച്ചു കിടന്ന മകനെ വീട്ടുപറമ്പില്‍ അടക്കാന്‍ കഴിയാതെ നിസ്സഹായനായിരിക്കേണ്ടിവന്നു ചോലയ്ക്ക്. ജനപ്രതിനിധികളുടെയും കാരുണ്യമതികളുടെയും സഹായത്താലാണ് ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തില്‍ വൈകുന്നേരത്തോടെ മൃതശരീരം സംസ്‌കരിച്ചത്.
കടപ്പാട് : മാതൃഭൂമി.