പെരുവനംകുട്ടന്‍മാരാരുടെ ഇലഞ്ഞിത്തറമേളത്തിന്റെ പതിനാറാംപ്രമാണമാണ് ഇക്കുറി.ഇത്തവണ ഷഷ്ഠിപൂര്‍ത്തിയുടെ നിറവിലാണ് ഇലഞ്ഞിത്തറയിലേക്കെത്തുന്നത്. ഷഷ്ടിപൂര്‍ത്തിയാകുംമുമ്പേ ഇലഞ്ഞിത്തറമേളത്തിന് പ്രമാണം വഹിച്ച മേളപ്രതിഭയെന്ന ഖ്യാതി കുട്ടന്‍മാരാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.ഒരു വര്‍ഷമല്ല; ഒന്നരപ്പതിറ്റാണ്ട്.അതെ 45 വയസ്സിലായിരുന്നു ഇലഞ്ഞിത്തറയിലെ ആദ്യപ്രമാണം.പൂരത്തലേന്നായ ഇന്നലെ കുട്ടന്‍മാരാര്‍ക്ക് മേളം കൊല്ലം ചവറയില്‍ പനയ്‌ക്കോട്ടുകാവ് ക്ഷേത്രത്തിലായിരുന്നു.
മേളപ്രമാണത്തിന്റെ രണ്ടുചെമ്പടവട്ടങ്ങള്‍ പിന്നിടുമ്പോളും ആ ആദ്യപ്രമാണത്തിനുചെയ്തതൊന്നുംമാരാര്‍ മറക്കുന്നില്ല.ഇന്ന് രാവിലെ പെരുവനം മഹാദേവക്ഷേത്രത്തിലും മേക്കാവിലും തൃക്കൂര്‍ മഹാദേവക്ഷേത്രത്തിലും മാരാര്‍ ദര്‍ശനം നടത്തും. വാദ്യകലയ്ക്ക് നിരവധി അതികായന്‍മാരെ സംഭാവനചെയ്ത പെരുവനംകുടുംബത്തില്‍ ജനിച്ച ശങ്കരനാരായണന്‍ എന്ന കുട്ടന്‍മാരാര്‍ അച്ചന്‍ പെരുവനം അപ്പുമാരാരുടെ ശിക്ഷണത്തിലായിരുന്നു ചെണ്ടയുടെ ഗണപതിക്കൈ കൊട്ടിയത്.പത്താംതരം പാസ്സായശേഷം ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.കുമരപുരം അപ്പുമാരാര്‍,ശ്രീനാരായണപുരം അപ്പുമാരാര്‍ എന്നിവരില്‍ നിന്നും വാദ്യവിദ്യയില്‍ ഉപരിപഠനം നടത്തി.അച്ചന്‍ പെരുവനം അപ്പുമാരാര്‍,ആശാന്‍മാരായ കുമരപുരം അപ്പുമാരാര്‍,ശ്രീനാരായണപുരം അപ്പുമാര്‍,ഗുരുസ്ഥാനീയനായ ചക്കംകുളംഅപ്പുമാരാര്‍.
താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന, ബഹുമാനിച്ചിരുന്ന, എന്നെന്നും മനസ്സില്‍ നമിക്കുന്ന പല്ലാവൂര്‍ അപ്പുമാരാര്‍. ഇങ്ങിനെ കുട്ടന്‍മാരാരുടെ ജീവിതത്തില്‍ അപ്പുമാര്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1974 ല്‍ തുരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തിലായിരുന്നു തായമ്പകയില്‍ അരങ്ങേറ്റം. 81 ല്‍ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച ദശമിവിളക്കിനായിരുന്നു പ്രഥമ മേളപ്രമാണം.മൂന്നരപതിറ്റാണ്ടിനുശേഷം ഇപ്പോള്‍ കേരളത്തിലെ എല്ലാപ്രമുഖപൂരങ്ങളുടേയും അമരക്കാരനായി കുട്ടന്‍മാരാരെ മാറ്റിയതിനു പിന്നില്‍ ആത്മസമര്‍പ്പണവും ഉപാസനയുമാണ്.പെരുവനം എന്ന നാമം മലയാളിയുടെ മനസ്സില്‍ മേളപ്പെരുക്കമാണ് തീര്‍ക്കുന്നത്.
റിപ്പോർട്ട് : കൊടകര ഉണ്ണി