കൊടകര:എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തില്‍ നൂറുശതമാനം വിജയം നേടിയ ചെമ്പുച്ചിറ ഗവ. സ്‌കൂളിന് ഇരട്ടിമധുരവുമായി ഹയര്‍ സെക്കന്‍ഡറിയിലും നൂറില്‍ നൂറ് വിജയം. 117 കുട്ടികളാണ് ഈ വര്‍ഷം സ്‌കൂളില്‍ പരീക്ഷയെഴുതി വിജയിച്ചത്. ജില്ലയിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയെഴുതിച്ച് നൂറ് ശതമാനം വിജയം നേടിയതില്‍ രണ്ടാംസ്ഥാനവും ചെമ്പുച്ചിറയ്ക്കാണ്.
രണ്ടുപേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിജയത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് രണ്ടാംസ്ഥാനവും ഈ സ്‌കൂളിനായിരുന്നു. ചുരുങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമുള്ള ഈ ഗ്രാമീണവിദ്യാലയം വിദ്യാര്‍ത്ഥികളുടെ പഠനമികവിന് നല്‍കുന്ന പിന്തുണയുടെ തെളിവാണ് ഈ വിജയം. പ്രിന്‍സിപ്പല്‍ ടി.പി. ഗോപിയുടെയും മുന്‍ പ്രിന്‍സിപ്പല്‍മാരായിരുന്ന എ.ടി. ജോസ്, പൗലോസ് എന്നിവരുടേയും മികവുറ്റ പ്രവര്‍ത്തനങ്ങളാണ് വിജയത്തിനു പിന്നില്‍.
എസ്.എസ്.എ. ഫണ്ടുപയോഗിച്ച് പി.ടി.എ.യുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഏഴ് ക്ലാസ് മുറികളില്‍ മാത്രമൊതുങ്ങിയാണ് ഹയര്‍ സെക്കന്‍ഡറി പ്രവര്‍ത്തിക്കുന്നത്. മികച്ച ലാബ് സംവിധാനങ്ങളും ഇല്ല. എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് പുതിയതായി നാല് ക്ലാസ് മുറികളുടേയും രണ്ട് ലാബ് മുറികളുടേയും നിര്‍മ്മാണം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ പരിമിതികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇവകൊണ്ടാകില്ല.മാതൃഭൂമി റിപ്പോർട്ട്