കൊടകര : അന്തരിച്ച പ്രശസ്ത ജ്യോത്സ്യനും അതിരാത്രയാഗത്തെ ശ്യേനാഗ്നിചയനത്തോടെ അനുഷ്ഠിക്കുകയും ചെയ്ത കൈമുക്ക്് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിന്റെ സഞ്ചയനക്രിയയുടെ ഭാഗമമായി തൃശൂര്‍ മറ്റത്തൂര്‍ കൈമുക്ക് മനയില്‍ നാലുദിവസം നീളുന്ന ചുടലക്കൂത്തിന് തുടക്കമായി. ബൗധായനീയ സമ്പ്രദായത്തില്‍ മാത്രംനടക്കുന്ന ചടങ്ങാണിത് എന്നതുകൊണ്ടുതന്നെ ഇതിന് ഏറെ പ്രാധാന്യമാണുള്ളത്.കറുത്തവാവു
ശ്മശാനത്തില്‍നിന്നും അസ്ഥികള്‍ പെറുക്കി കലശത്തില്‍ സൂക്ഷിച്ച് അഗ്നിയെ സാക്ഷിയാക്കി പ്രത്യേകം തയ്യാറാക്കിയ കൂത്തമ്പലത്തില്‍ സ്ഥാപിക്കുന്നു. പിന്നീട് കൂത്തിന് അവകാശികളായ നങ്ങ്യാര്‍ മൂന്നുദിവസം കൂത്ത് അവതരിപ്പിക്കുന്നു. യജമാനപത്‌നിക്ക് മോക്ഷാര്‍ഥമായാണ് ഇത് അനുഷ്ഠിക്കുന്നത്. ഭാഗവതത്തിലെ ദശമസ്‌കന്ദത്തിലെ ശ്ലോകങ്ങള്‍ ചിട്ടപ്പെടുത്തിയാണ് കൂത്ത്് അവതരിപ്പിക്കുന്നത്. അമ്മന്നൂര്‍ അപര്‍ണ നങ്ങ്യാരാണ് കൂത്തിന് നേതൃത്വം നല്‍കുന്നത്. മൂന്നുദിവസത്തെ നങ്ങ്യാര്‍ക്കൂത്തിന് ശേഷം ലോഷ്ടചിതി എന്നുപേരായ ശ്മശാന ശ്മശാനചയനം നടക്കും.
നാലാംദിവസം പ്രത്യേകം തയ്യാരാക്കിയ ഭൂമിയില്‍ നിലമൊരുക്കി ഉഴുത് സര്‍വൗഷധം വിതറി അസ്ഥിസ്ഥാപിക്കുകയും അതിനുമുകളില്‍ വിശേഷമായി തയ്യാറാക്കിയ ഇഷ്ടികകള്‍ ശ്മശാനചിതിയായി പടുക്കുന്നതാണ് ചടങ്ങ്. കര്‍ക്കിടകവാവുദിവസമായ ഞായറാഴ്ച ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. കൈമുക്ക് വൈദികന്‍മാരായ ശ്രീധരന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ഹരിണന്‍ നമ്പൂതിരി എന്നിവരാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്.