കൊടകര : പെന്‍ഷന്‍ ലഭിക്കുന്നതിനായി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിരുന്ന കൊടകര കാവുംതറ മുളയംകുടത്ത് പാപ്പു(95) അന്തരിച്ചു. സ്വാതന്ത്ര്യസമരത്തില്‍പങ്കെടുത്തതിന്റെ സ്മരണകള്‍ നാട്ടുകാരുമായി പങ്കുവച്ചിരുന്ന പാപ്പുവിന്റെ വിയോഗം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്നായിരുന്നു എന്നതു യാദൃശ്ചികം. ഒറ്റക്കു താമസിച്ചിരുന്ന വീടിനകത്തെ മുറിയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
1942 ല്‍ ക്വിറ്റ് ഇന്ത്യാസമരത്തില്‍ പങ്കെടുത്ത് 33 ദിവസം ഇരിങ്ങാലക്കുട സബ്ജയിലില്‍ കിടന്നയാളാണ് പാപ്പു. എ.ഐ.സി.സി. അംഗം, ഹരിജന്‍ ലീഗ് സംസ്ഥാനപ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1959 പൊതുമരാമത്തു വകുപ്പിന്റെ പാര്‍ട്ട്ടൈം സ്വീപ്പറും 75 ല്‍ സ്ഥിരം സ്വീപ്പറുമായിരുന്നു. പുതുക്കാടും കൊടകരയിലും ജോലിചെയ്തു. അന്നത്തെ ജോലിവകയില്‍ 11 വര്‍ഷത്തെ ശമ്പളം ഇപ്പോഴും കിട്ടാനുണ്ടെന്നും നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഇതിനായി അപേക്ഷകള്‍ കൊടുത്തു തുടങ്ങിയതാണെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം കൊടുത്തിട്ടുണ്ടെന്ന് പാപ്പു പറയുമായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച ശാരീരികാവശതകളെത്തുടര്‍ന്ന് കൊടകരയിലെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയിരുന്ന പാപ്പുവിനെ വിദഗ്ദചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍കോളേജിലേക്കു പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും പാപ്പു കൂട്ടാക്കാതെ വീട്ടിലേക്കുതന്നെ പോവുകയായിരുന്നു