Breaking News

കൊടകര പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ കച്ചവടക്കാര്‍ പ്രതിസന്ധിയില്‍.

കൊടകര :  തുറന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും ബസ്സുകള്‍ കയറാത്ത കൊടകര ബസ്സ്റ്റാന്‍ഡില്‍ മുറികള്‍ വാടകയ്‌ക്കെടുത്ത കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. മഴപെയ്തതോടെ മുറി ചോര്‍ന്നൊലിക്കുന്ന സ്ഥിതികൂടിയായപ്പോള്‍ ഇവിടത്തെ ദുര്‍ഗതിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണിവര്‍.

മുരിയാട് സ്വദേശി സുഭീഷ് വാടകയ്‌ക്കെടുത്ത മുറിയില്‍ ഭിത്തിയില്‍ പലയിടത്തും വിള്ളലും ചോര്‍ച്ചയുമാണ്. ഇരുപതിനായിരത്തി അഞ്ഞൂറ് രൂപ വാടക നല്‍കുന്ന മുറിയില്‍ കച്ചവടം തുടങ്ങാനിരിക്കെയാണ് ചോര്‍ച്ച ഉണ്ടായത്. മൂന്നുമാസം മുന്‍പാണ് മുറിയെടുത്തത്. ചോര്‍ച്ച പരിഹരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പരിശോധിക്കാന്‍ പോലും അധികൃതര്‍ എത്തിയില്ലെന്ന് കടയുടമ പറഞ്ഞു. ബസ്സ്റ്റാന്‍ഡിന്റെ ഇരുവശത്തുമായാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിച്ചിട്ടുള്ളത്.

ബസ്സുകള്‍ കയറാത്തതിനാല്‍ ആളൊഴിഞ്ഞ ബസ്സ്റ്റാന്‍ഡില്‍ കച്ചവടം തുടങ്ങാന്‍ കഴിയാതെ ആശങ്കയിലാണ് കച്ചവടക്കാര്‍.ഇതില്‍ ഇരുപതുപേര്‍ പഞ്ചായത്തിനെതിരെ നിയമ നടപടിക്ക് ഹര്‍ജി നല്‍കിയിരിക്കയാണ്. മുറികള്‍ വന്‍ തുക വാടകയ്ക്ക് ലേലത്തില്‍ നല്‍കിയെങ്കിലും ഉടമ്പടി പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യറായിട്ടില്ലെന്നാണ് ആക്ഷേപം. 20,000 മുതല്‍ 37,000 രൂപ വരെ വാടകയ്ക്കാണ് മുറികള്‍ എടുത്തിട്ടുള്ളത്.

നിര്‍മാണത്തിലെ അശാസ്ത്രീയതയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ബസ്സുകാര്‍ ബസ്സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കാന്‍ തയ്യാറാകാത്തത്. ഇത് പരിഹരിക്കാന്‍ ഇതുവരെയും അധികൃതര്‍ക്കായിട്ടില്ല . പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെ അടയാളമായി മാറുകയാണ് കൊടകരയിലെ പുതിയ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ്.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!