കൊടകര : വീഥികളില്‍ വിസ്‌മയക്കാഴ്‌ചകളൊരുക്കി കാവടിക്കൂട്ടങ്ങള്‍ വിലാസനൃത്തത്തിനിറങ്ങിയ കൊടകര കുന്നത്തൃക്കോവില്‍ ഷഷ്‌ഠി വര്‍ണാഭമായി. വിവിധദേശങ്ങളില്‍നിന്നെത്തിയ കാവടിസംഘങ്ങള്‍ വര്‍ണക്കാവടികളാല്‍ വസന്തോത്സവം തീര്‍ത്തപ്പോള്‍ നിലക്കാവടികള്‍ നിറഞ്ഞാടി. നിശ്ചലദൃശ്യങ്ങളും പഞ്ചാരിമേളവും ശിങ്കാരിമേളവും കലാരൂപങ്ങളും ആഘോഷത്തിന് മിഴിവേകി. പുലര്‍ച്ചെ 4 ന് കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായിരുന്നു ആദ്യ അഭിഷേകം. തുടര്‍ന്ന് വിവിധകാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകം നടന്നു. രാവിലെ 9 മണിയോടെ കാവടി സംഘങ്ങള്‍ അവരുടെ ആസ്ഥാനത്തുനിന്നും കാവടിയാട്ടം ആരംഭിച്ചു. ഷഷ്‌ഠി മഹോത്സവം കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെയാണങ്കിലും കാവിടയാട്ടം മുഴഉവന്‍ പൂനിലാര്‍ക്കാവ് മൈതാനിയിലായിരുന്നു.
വിശ്വബ്രാഹ്മണസമാജമാണ് ആദ്യം ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവുംതറ കരയോഗം, കെ.പി.എം.എസ് കാവുംതറ, മരത്തോംപിള്ളി പുലയര്‍ ,കുംഭാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍ ,തെക്കുംമുറിയുവജനസംഘം, പുലിപ്പാറക്കുന്ന് യുവജനസംഘം, കൊടകര ടൗണ്‍ ,അഴകം യുവജനസംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, അരുണോദയം കാരൂര്‍ ,ഏകലവ്യ കലാകായിക വേദി എന്നീ കാവടിസംഘങ്ങളും ക്ഷേത്രസന്നിധിയില്‍ പ്രവേശിച്ചു. വൈകീട്ട് 7 ന് കാവുംതറകരയോഗത്തിന്റെ ഭസ്‌മക്കാവടിയുണ്ടായി. തപ്പുവാദ്യത്തിന്റെ താളത്തിനൊത്ത് കവിളിലും ശരീരത്തിലും ശൂലമേന്തിയ മുരുകഭക്തര്‍ നൃത്തംവച്ചു. രാത്രി 9 മണിയ്‌ക്ക് കുന്നത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യസ്വാമിയുടെ എഴുന്നള്ളിപ്പ് നടന്നു. രാത്രിയിലും കാവടിസംഘങ്ങള്‍ പൂനിലാര്‍ക്കാവ് സന്നിധിയിലെത്തി. ഇന്ന് പുലര്‍ച്ചെ വരെ കാവടിയാട്ടം ഉണ്ടായിരുന്നു. കുന്നത്തൃക്കോവിലില്‍ ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പപ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണ്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
കൂടുതൽ ഷഷ്‌ഠി ചിത്രങ്ങള്ക്ക് നമ്മുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് (Nammude Kodakara / നമ്മുടെ കൊടകര) സന്ദർശിക്കുക.