ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്‍ക്കു നല്‍കേണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്‍കേണ്ടതായോ വരുന്നത്. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
സ്വര്‍ണ്ണം, വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്‍കണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്.
രാജ്യത്തിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്‍ണ്ണവും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും കൊണ്ടുവരാം. സ്വര്‍ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്‍ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്‍ണ്ണകട്ടിക്ക് 10 ശതമാനവും നികുതി നല്‍കണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്‍കണം.
6 മാസം ഗള്‍ഫില്‍ കഴിഞ്ഞ ഒരാള്‍ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്‍ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്‍ണ്ണത്തിന് നികുതിയും നല്‍കണം. ഗള്‍ഫില്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്‍ക്കും നികുതി നല്‍കണം. ഗള്‍ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്‍ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്‍ക്കറ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്‍കണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്‍ദ്ദ ഉള്‍പ്പെടെയുള്ളവക്ക് ഈ നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്‍കേണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.