കൊടകര: ഞായറാഴ്ച രാത്രി കൊടകരയിലെ തട്ടുകടയ്ക്കു മുന്നിലുണ്ടായ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സച്ചിന്‍ കൊലചെയ്യാനുപയോഗിച്ച കത്തിയും റോഡിലുപേക്ഷിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. ഞായറാഴ്ച രാത്രിയില്‍ കൊടകര ഫ്‌ളൈഓവറിന് സമീപം തട്ടുകടയ്ക്ക് മുന്നില്‍ ആലത്തൂര്‍ സ്വദേശി മുണ്ടക്കല്‍ ശ്രീകാന്തിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് ബുധനാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്.
തൃശ്ശൂര്‍ കിഴക്കേകോട്ട ലൂര്‍ദ്ദുപുരം കുരിശിങ്കല്‍ സച്ചിന്‍ !(19), പന്തല്ലൂര്‍ സ്വദേശി തിയ്യത്തുപറമ്പില്‍ അക്കാടി കണ്ണന്‍ എന്ന ശ്രീജിത്ത് (29), കൊളത്തൂര്‍ സ്വദേശി നമ്പുകുളങ്ങര വീട്ടില്‍ രഞ്ജിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ കഴിഞ്ഞദിവസം പാലക്കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്.
വഴിമധ്യേ ഉപേക്ഷിച്ച ബൈക്ക് ദേശീയപാതയില്‍ പുതുക്കാട് സിഗ്നല്‍ ലൈറ്റിനു സമീപം റോഡരികില്‍നിന്ന് കണ്ടെടുത്തു. ഈ ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച ചെറിയ കത്തി ഒന്നാംപ്രതി സച്ചിന്‍ എടുത്ത് പോലീസിന് കൈമാറി. വാക്തര്‍ക്കത്തിനിടയില്‍, ആരും കാണാതെ കൈപ്പിടിയില്‍ ഒളിപ്പിക്കാവുന്ന മൂര്‍ച്ചയേറിയ ചെറിയ കത്തിയുപയോഗിച്ച് കഴുത്തിന് താഴെ കുത്തുകയായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതികളെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി. ഇരിങ്ങാലക്കുട സബ് ജയിലിലടച്ചു.
റിപ്പോർട്ട് : മാതൃഭൂമി.