Breaking News

ബുധനാഴ്ച അധ്യാപകദിനം ; നൃത്തത്തെ പ്രണയിച്ച മോഹന്‍ദാസും വാദ്യകലയെ നെഞ്ചേറ്റിയ സുദര്‍ശനും

കൊടകര: അധ്യാപകജിവിതത്തില്‍നിന്നും വിരമിച്ചെങ്കിലും ദേശീയ അധ്യാപക അവാര്‍ഡുജേതാവായ എ.വൈ.മോഹന്‍ദാസും സംസ്ഥാനഅധ്യാപക അവാര്‍ഡുജേതാവായ ഡി.വി.സുദര്‍ശനും യഥാക്രമം നൃത്തവും വാദ്യകലയും ജീവിതോപാസനയാക്കിയ മാതൃകാ അധ്യാപകരാണ്. വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടേയും സഹപ്രവര്‍ത്തകരുടേയും ആരാധനാപാത്രങ്ങളായിരുന്ന ഇവര്‍ തങ്ങളുടെ കലാരംഗത്ത് താളസപര്യ തുടരുകയാണ്.

മൂന്നര പതിറ്റാണ്ടായി അധ്യാപകനായിരുന്ന എ.വൈ.മോഹന്‍ദാസിന് 2012 ലാണ് ദേശീയ അധ്യാപകഅവാര്‍ഡ് ലഭിച്ചത്. തൊടുപുഴ കറുത്തകുന്നേല്‍ ശ്രീധരന്‍നായര്‍- ജാനകിയമ്മ ദമ്പതികളുടെ മകനായ മോഹന്‍ദാസ് 1985 ലാണ് വടക്കാഞ്ചേരിക്കടുത്ത തൃക്കണായി സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാകുന്നത്. തുടര്‍ന്ന് ജില്ലയിലെ കോണത്തുകുന്ന്,ചാവക്കാട്,ഓണക്കൂര്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങല്‍ അധ്യാപകനായി.

മലയോരപ്രദേശങ്ങളിലെ കുഗ്രാമങ്ങളില്‍ സേവന മനുഷ്ഠിക്കണമെന്ന് ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മലക്കപ്പാറയിലേക്ക് മാറി.അവിടെ പ്രധാന അധ്യാപകനായായിരുന്നു നിയമനം.തമിഴ് മീഡിയമായിരുന്നു അവിടെ ഭാഷ. അവിടെനിന്നാണ് മലയോരഗ്രാമമായ മറ്റത്തൂരിലെ ഗവ.എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപകനാകുന്നത്. ബാലാരിഷ്ടതയിലായിരുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാതൃകാ വിദ്യാലയമാക്കുകയായിരുന്നു.സ്‌കൂളിനെ കേരളത്തിലെന്നല്ല ഇന്ത്യമുഴുവന്‍ അറിയപ്പെടുന്നതരത്തില്‍ മാറ്റുന്നതില്‍ ഇദ്ദേഹത്തിന്റെ പ്രയത്നം ചെറുതല്ല. ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ സ്‌കൂളിനെ തേടിയെത്തിയിരുന്നു.

നല്ല അധ്യാപകനുള്ള പുരസ്‌കാരം ലഭിച്ച ഇദ്ദേഹം നല്ലൊരു നൃത്തകലാകാരനും നൃത്തഅധ്യാപകനും ആണ്. അധ്യാപകജീവിതത്തിനിടയിലും വിരമിച്ചശേഷവും നൃത്തത്തെ ഉപേക്ഷിക്കാന്‍ ഈ മാതൃകാ അധ്യാപകന്‍ തയ്യാറല്ലായിരുന്നു. അഡയാര്‍ കലാമണി സര്‍വകലാശാലയില്‍നിന്നും നൃത്തത്തില്‍ ഫോക്ക്ലോര്‍ ഡിപ്ലോമ നേടിയ ഇദ്ദേഹത്തിന് നൃത്തരംഗത്ത് ഒട്ടനവധി ശിഷ്യരുണ്ട്. കൊടകര ഉളുംമ്പത്തുംകുന്നിലാണ് താമസം. സ്‌കൂള്‍ കലോത്സവങ്ങള്‍ക്കും മറ്റും ഇന്നും നൂറുകണക്കിന് വിദ്യാര്‍ഥികളെ നാടോടിനൃത്തവും തിരുവാതിരക്കളിയും അഭ്യസിപ്പിക്കുന്നു.

2015 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഡി.വി.സുദര്‍ശന്‍ സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും വാദ്യകലയേയും കഥകളിയേയും നെഞ്ചേറ്റിയുള്ള പ്രയാണത്തിലാണ്. കൊടകര മേളകലാസംഗീതസമിതിയില്‍ നിന്നും പഞ്ചാരിമേളത്തില്‍ പരിശീലനം നേടുകയും അരങ്ങേറുകയും ചെയ്ത ഇദ്ദേഹം കഴിഞ്ഞ 2 വര്‍ഷമായി മേളവേദികളില്‍ ചെണ്ടക്കാരനായെത്തുന്നു. മേളരംഗത്ത് തുടരുമ്പോഴും കഥകളി അഭ്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അറുപതുകാരന്‍.കടുത്തുരുത്തി ആപ്പാഞ്ചിറ വേലപ്പറമ്പില്‍ ദാമോദരന്‍-മീനാക്ഷി ദമ്പതികളുടെ മകനാണ് ഇദ്ദേഹം.

ബയോളജിയാണ് ഇദ്ദേഹത്തിന്റെ വിഷയമെങ്കിലും ഐ.ടി യുടെ കോര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോഴാണ് സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചത്. ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയുടെ മൊത്തം ഐ.ടി അധ്യാപകനായിരിക്കുമ്പോഴാണ് പുരസ്‌കാരം ലഭിക്കുന്നത്. കൊടകര ഗവ.ബോയ്സ്ഹൈസ്‌കൂല്‍ നിന്നാണ് വിരമിച്ചത്.്കഴിഞ്ഞ ഉത്സസീസണില്‍ ഒട്ടനവധി പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും മേളനിരയില്‍ ഇദ്ദേഹം പങ്കെടുത്തു. കൊടകര അഴകത്താണ് ഇപ്പോള്‍ താമസം.ഇദ്ദേഹത്തിന്റെ ഭാര്യ ശാലിനി ചാലക്കുടി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയാണ്. മക്കള്‍: ആതിര,അനസ്യൂത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!