Breaking News

ഉളുമ്പത്തും കുന്ന്

കൊടകരക്കടുത്ത് കിടക്കുന്ന ഉളുമ്പത്തുംകുന്ന്, ഒരു ചെകുത്താന്‍കൂടിയ സ്ഥലമാണെന്നാണ് പൊതുവേ വിശ്വാസം. വിശേഷിച്ച് അപകടമുണ്ടാവാനുള്ള വളവോ ചെരിവോ ഒന്നുമില്ലാഞ്ഞിട്ടും കുന്ന് മുതല്‍ കുളത്തൂര്‍ വരെയുള്ള ഒരു കിലോമീറ്ററില്‍ ആഴ്ചയില്‍ ഒരപകടമെങ്കിലും ഉണ്ടാകുന്നതാണ് ഇങ്ങിനെയൊരു അഭിപ്രായത്തിന് കാരണം. അതുകൊണ്ട് തന്നെ, തൃശ്ശൂര്‍-ചാലക്കുടി റൂട്ടില്‍ സ്ഥിരമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ പലര്‍ക്കും ഈ ഏരിയയില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ അനുഭവപ്പെടുന്നതായും പറയപ്പെടുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും, ഉളുമ്പത്തുംകുന്നുകാര്‍ കൊടിയ അഭിമാനികളാണ്. ഭൂമിശാസ്ത്രപരമായി അതിഭയങ്കരമായ പ്രത്യേകതകളുള്ളസ്ഥലമാണത്രേ അവരുടേത്. ഭാരതമെന്ന് കേട്ടാലും കേരളമെന്ന് കേട്ടാലും ഇനി തൃശ്ശൂരെന്ന് കേട്ടാലുമൊന്നും പ്രത്യേകിച്ച് അഭിമാനപൂരിതരൊന്നുമാവാത്ത അവര്‍, കുന്ന് എന്ന് കേട്ടാല്‍ ചോര കുടുകുടെ തിളക്കുന്നവരാണ്. അവിടെയുള്ള ഏതെങ്കിലുമൊരുത്തന്റെ തലയില്‍ കാക്ക കൊത്തിയാല്‍ വരെ അതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരുമുണ്ടാക്കും. പറ്റിയാല്‍ പന്തം കൊളുത്തി പ്രകടനവും അവര്‍ നടത്തും.

കേരളത്തിന്റെ അങ്ങേ തലക്കല്‍ നിന്ന് ഒരു കയര്‍ ഇങ്ങേത്തല വരെ വലിച്ചുപിടിച്ചാല്‍, അതിന്റെ നടു വന്ന് നില്‍ക്കുന്നത് ‘ഉളുമ്പത്തുംകുന്ന് ടവര്‍’ (കപ്പേള) ന്റെ മുന്നിലാവുമത്രേ…!

മുപ്പത്തഞ്ച് കൊല്ലം മുന്‍പ് അവിടെ ഒരു കിണര്‍ കുത്തിയപ്പോള്‍ കണ്ടെടുത്ത ആട്ടുകല്ല്, ടിപ്പുസുത്താന്റെയായിരുന്നുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അതിന് ശേഷം, ടിപ്പുസുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന മുട്ടിപ്പലക, ബാറ്റയുടെ ചെരുപ്പ്, ആളുടെ സൈക്കിളിന് എയറടിച്ചിരുന്ന പമ്പ്, അങ്ങിനെ പലതും കിട്ടുകയുണ്ടായി. വഴക്കിന് പോകേണ്ട എന്ന് വച്ച് ആരും അത് ചോദ്യം ചെയ്തതുമില്ല., ടിപ്പുവിന്റെയോ ചേരമാന്‍ പെരുമാളിന്റെയോ ആരുടെ വേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടില്‍ സമീപവാസികള്‍ ഉറച്ചുനിന്നു.

പത്താം ക്ലാസ്സിന് ശേഷം പഠിക്കാന്‍ പോകുന്നതിനോട് പൊതുവേ താല്‍പര്യം കുറവാണ് അവിടുത്തുകാര്‍ക്ക്. അതിന്റെ കാരണം, അവര്‍ അഭിമാനികള്‍ ആയിരുന്നു എന്നത് തന്നെ. പഠിച്ച് ജോലിക്കായി അലഞ്ഞുതിരിയാല്‍ അവര്‍ക്കിഷ്ടമല്ല. റബര്‍ കര്‍ഷകരെപ്പോലെ റബര്‍ ചെടി നട്ട്, പാല് ഇന്ന് വരും മറ്റെന്നാള്‍ വരും എന്നൊന്നും കാത്തിരിക്കാനും ക്ഷമയില്ലാത്തതുകൊണ്ട്, കൃഷിപ്പണിയില്‍ അവര്‍ക്ക് താല്പര്യം കുറവായിരുന്നു.

അങ്ങിനെ, ‘അട്ടിമറി’ പ്രധാന തൊഴിലായി അന്നാട്ടുകാര്‍ തിരഞ്ഞെടുത്തു.

‘ഒരു മഞ്ഞ തലേക്കെട്ടും കെട്ടി, ഉളുമ്പത്തും കുന്നിലെ ഏതെങ്കിലുമൊരു കലുങ്കുമ്മേ ഇരുന്ന്കൊടുത്താല്‍ മാത്രം മതി..ആവശ്യക്കാര്‍ വണ്ടി വന്ന് കൊണ്ടോയിക്കോളും…. പിന്നെന്ത് വേണം??

കൂടെക്കൂടെയുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും അന്നാട്ടുകാര്‍ക്ക് ചാകര യായി മാറിയിട്ടുണ്ട്. അവിടെ മറിഞ്ഞ വണ്ടികളില്‍, അരി, ഗോതമ്പ്, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ, ചാരായം, കള്ള്, തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കയറ്റിയവയും പെട്ടിട്ടുണ്ട്.

അപകടമുണ്ടായാല്‍ ഇത്രമാത്രം സഹകരിക്കുന്ന നാട്ടുകാരെ നമുക്ക് കണ്ടുകിട്ടാന്‍ പ്രയാസമാണ്. പുലര്‍ച്ചെ 5 മണിക്കടുത്ത് മറിഞ്ഞ ചാള (മത്തി )കയറ്റിയ 407, ഒരു മണിക്കൂര്‍ കൊണ്ട്, പൊടിപോലുമില്ലാ കണ്ടുപിടിക്കാനെന്ന് പറഞ്ഞപോലെ വൃത്തിയാക്കി വണ്ടി ‘മോറി’ വച്ചത് ചില്ലറ കാര്യമാണോ??

അപകടം നടന്നതറിഞ്ഞ് വന്ന പോലീസുകാര്‍ വണ്ടിക്കാരോട് ചോദിച്ചത്രേ.

‘എന്താഡോ.. ലോഡ് വണ്ടിയാണെന്നല്ലേ പറഞ്ഞത് …ഇത് കാലി വണ്ടിയാണല്ലോ? എന്ന്.

‘ മറിഞ്ഞപ്പോള്‍ ഫുള്‍ ലോഡുണ്ടായിരുന്നു. ആക്‌സിഡന്റ് നടന്ന് പതിനഞ്ച് മിനിറ്റിനുള്ളിള്‍ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി ഒരു പട വന്ന് , പറഞ്ഞനേരംകൊണ്ട് ചൂരക്കൊട്ടയിലും മാനാങ്കൊട്ടയിലും വാരിയിട്ട് കൊണ്ടോയി സാറെ’ എന്ന് ഡ്രൈവര്‍

എനിവേ, അന്ന് ഉളുമ്പത്തുകുന്നുകാര്‍ വിവരമറിഞ്ഞു!

ഫ്രിഡ്ജില്ലാത്തതുകൊണ്ട്, കൂട്ടാനും ഫ്രൈക്കും പുറമേ, തോരന്‍, ഉപ്പേരി, ചില്ലി ചാള, ചാള 65, എന്നു തുടങ്ങി, ബട്ടര്‍ ചാള വരെ വച്ച് കഴിച്ചു.

ഹവ്വെവര്‍, ആനന്ദം ഒരു ദിവസത്തില്‍ കൂടുതല്‍ കിട്ടിയില്ല. ചാള നെയ്യ് അമാശയത്തിന്റെ തലക്കടിക്കുകയും ബാലസുധ കുടിച്ചവരെപ്പോലെ അന്നാട്ടുകാര്‍ രണ്ടുദിവസം ‘വെരി ബിസി’ ആവുകയും ചെയ്തു.

ആ സംഭവത്തിന് ശേഷം ചാള അവരാരും കഴിക്കാതെയായി. ചാള കണ്ടാല്‍ ഇപ്പോഴും ഉളുമ്പത്തുംകുന്നുകാര്‍ തെറിപറയുമത്രേ!

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!