Breaking News

കൊടകര ടൗണില്‍ സ്റ്റേഷനറിക്കടയുടെ ഗോഡൗണിന് തീപിടിച്ചു

കൊടകര ജംഗ്ഷനില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണിനു തീപിടിച്ചപ്പോള്‍ ഫെയര്‍ ഫോഴ്സ് എത്തി തീ അണക്കുന്നു

കൊടകര: ജംഗ്ഷനിലെ പന്തല്ലൂക്കാരന്‍ സ്റ്റേഷനറിക്കടയുടെ ഗോഡൗണില്‍ അഗ്‌നിബാധ. തിങ്കളാഴ്ച  രാവിലെ 9 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ടൗണിലെ പന്തല്ലൂക്കാരന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ കേബിള്‍ ഓഫീസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണുള്ളത്. പന്തല്ലൂക്കാരന്‍ സ്റ്റേഷനറിക്കടയുടെ മുകളില്‍ നിന്നും പുക ഉയരുന്നതുകണ്ട് റോഡിലൂടെ ബൈക്കില്‍പോയ ആളാണ് സ്റ്റേഷനറിക്കടയില്‍ അറിയിച്ചത്.

വ്്യാപാരികള്‍ചേര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു. ഗോഡൗണ്‍ മുഴുവന്‍ കത്തി നശിച്ചു. കെട്ടിടത്തിന്റെ മുറികള്‍ മരത്തിന്റെ തട്ട് ഇട്ടതായിരുന്നതിനാല്‍ വേഗം കത്തിപ്പിടിച്ചു. ഗോഡൗണില്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും സ്‌കൂള്‍ സാമഗ്രികളും പ്ലാസ്റ്റിക് ഐറ്റംസും കത്തിനശിച്ചു.ഗോഡൗണിനോടുചേര്‍ന്ന് കെ.സി.വി ഓഫീസും വാര്‍ത്താമുറിയും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്ക് തീ എത്തിയില്ലെങ്കിലും കണ്‍ട്രോള്‍ റൂമിലെ മുഴുവന്‍ കേബിളുകളും എ.സിയും കത്തിനശിച്ചു. മാത്രമല്ല ഗോഡൗണില്‍നിന്നും തീ അടുത്ത മുറിയിലേക്ക് ആളിയെങ്കിലും അപ്പോഴേക്കും ഫയര്‍ഫോഴ്സും നാട്ടുകാരും വ്യാപാരികളും കേബിള്‍ ജീവനക്കാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.

കൊടകരയിലെ തീപിടുത്തമുണ്ടായ കടയുടെ ഉള്ളില്‍ വെള്ളം പമ്പ് ചെയ്തു തീ അണക്കുന്ന അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍

കെട്ടിടത്തിന്റെ താഴെ നിലയില്‍ പടക്കക്കട ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതും തീ കൂടുതല്‍ വ്യാപിക്കുന്നതിനുമുമ്പേ അണക്കാനായതും വന്‍ദുരന്തം ഒഴിവാക്കി. രാത്രിയില്‍ ആണ് അപകടം ഉണ്ടായതെങ്കില്‍ ആ കെട്ടിടം മുഴുവനായും കത്തിനശിക്കുമായിരുന്നു. കൊടകര സി.ഐ കെ.സുമേഷിന്റെ നേതൃത്വത്തില്‍ പോലീസും തൃശൂര്‍, ചാലക്കുടി,പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി 5 യൂണീറ്റ് ഫയര്‍പോഴ്സും സ്ഥലത്തെത്തിയിരുന്നു.

പുറമേക്കുള്ള തീ ആദ്യം അണച്ചെങ്കിലും കെട്ടിടത്തിന്റെ മുകളില്‍നിന്നും പുക ഉയര്‍ന്നത് കൂടുതല്‍ സങ്കീര്‍ണമാക്കി. ഓടു ഇളക്കി മാറ്റി വെള്ളം പമ്പ് ചെയ്യുകയായിരുന്നു. അതേപോലെ ഗോഡൗണിലെ പാത്രങ്ങളും മറ്റുസാമഗ്രകിളും സൂക്ഷിച്ചിരുന്ന ട്രാക്കുകളിലും തീ അണഞ്ഞിരുന്നില്ല. കത്തിക്കരിഞ്ഞ സാമഗ്രികള്‍ തട്ടിമാറ്റിയാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനുകാരണമെന്നും കരുതുന്നു.

അഗ്‌നിബാധയുണ്ടായതറിഞ്ഞ് കൊടകരയുടെ നാനാഭാഗത്തുനിന്നും ആളുകള്‍ കൊടകരയിലെത്തി. ഇതേത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മേല്‍പ്പാലം ജംഗ്ഷന്‍വഴി തിരിച്ചു വിടുകയായിരുന്നു. ആളപായമില്ല. 5 ലക്ഷംരൂപയുടെ നഷ്ടം ഉണ്ടായതായി സ്റ്റേഷനറിക്കട ഉടമ പന്തല്ലൂക്കാരന്‍ പി.എല്‍.പോളി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!