കൊടകര : കൊടകര ഗ്രാമപഞ്ചായത്തിനുകീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 10 രോഗികളെ കിടത്തിചികിത്സിക്കാനുള്ള കിടക്കയും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ഈ പ്രളയാനന്തരദുരിതകാലത്തും കിടത്തിച്ചികിത്സക്കു നടപടിയുണ്ടായില്ല. നിത്യേന നൂറുകണക്കിനുരോഗികളാണ് ഒ.പി.യില്‍ എത്തിക്കൊണ്ടിരിക്കുന്നത്. സാധാരണ ഒ.പി സമയം രാവിലെ മുതല്‍ ഉച്ചക്ക് 1 മണിവരെയാണെങ്കിലും ഇപ്പോള്‍ വൈകീട്ട് 3 മുതല്‍ 6 വരേയും ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
കിടത്തിചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ കിടത്തിച്ചികിത്സ ഉണ്ടായിരുന്നുവെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രം ആയതുെ കൊണ്ട്് കിടത്തിച്ചികിത്സ നടത്താനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കൊടകര ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്താണ് വൈകീട്ടത്തെ ഒ.പി യിലേക്ക് ഡോക്ടറേയും മറ്റു ജീവനക്കാരേയും കൂടുതലായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒ.പി യില്‍ പനിയും മറ്റു അസുഖങ്ങളുമായെത്തിയത് മുന്നൂറിലധികം പേരാണ്. കൊടകരയിലെ പലഭാഗങ്ങളിലും പ്രളയത്തെത്തുടര്‍ന്ന്്് പനിയും അനുബന്ധരോഗങ്ങളും ബാധിച്ചവരുണ്ട്. കൊടകര മരുത്തോംപിള്ളി സ്വദേശിനിയായ സ്ത്രീ പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലാണ്. വീടുകളില്‍ ക്ലോറിനേഷനും ഗുളികവിതരണവും നടത്തി.
ദുരിതാശ്വാസക്യാമ്പുകളില്‍ തന്നെ ബോധവത്കരണം നടത്താനായി. കൊടകര കാവുംതറയില്‍ വെള്ളം കയറിയ വീട് വൃത്തിയാക്കിയ വിദ്യാര്‍ഥിക്കും പനിയും ശരീരത്തില്‍ തടിപ്പും കണ്ടിരുന്നു. എലിപ്പനി,ഡെങ്കിപ്പനി എന്നിവയുടെ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്ല രീതിയില്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്. വെള്ളം കയറിയ വീടുകളില്‍ മാത്രമാണ് ഗുളികവിതരണവും ബോധവത്കരണവും നടത്തിയിട്ടുള്ളൂ. മുഴുവന്‍ വാര്‍ഡുകളിലേയും വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താനായിട്ടില്ല.