മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിക്ക് പഞ്ചനൂറ്റാണ്ടിന്റെ പകിട്ട്. മലയാളിക്കു സ്വന്തമായ വാദ്യകലയില്‍ സഹൃദയസഹസ്രങ്ങള്‍ നെഞ്ചേറ്റിയ ക്ഷേത്രകലയാണ് മേളം. പഞ്ചാരി, പാണ്ടി എന്നിങ്ങനെ സര്‍വസാധാരണമേളങ്ങളും അടന്ത, അഞ്ചടന്ത, ധ്രുവം, ചെമ്പ, ചെമ്പട, നവം, കല്‍പ്പം എന്നിങ്ങനെ അപൂര്‍വമേളങ്ങളും മേളാചാര്യന്‍മാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും മേളകലയിലെ രാജാധിരാജനാണ് പഞ്ചാരി. പെരുവനം പൂരത്തിന് ഊരകത്തമ്മയുടെ എഴുന്നള്ളിപ്പിനാണ് പഞ്ചാരിയുടെ ജനനം. മഴമംഗലം നാരായണന്‍നമ്പൂതിരി ആശയാവിഷ്‌കാരം ചെയ്‌ത പഞ്ചാരി ഊരകത്തമ്മത്തിരുവടിയുടെ അടിയന്തിരക്കാരനായിരുന്ന പണ്ടാരത്തില്‍ രാമമാരാര്‍ എന്ന മേളവിദഗ്‌ധനാണ് പെരുവനം നടവഴിയില്‍ ആദ്യമായി അവതരിപ്പിച്ചത്.
കൊല്ലവര്‍ഷം 701-770 ആണ് മഴമംഗലം നമ്പൂതിരിയുടെ ജീവിതകാലം. അതായത് പതിനാറാംനൂറ്റാണ്ടിന്റെ മധ്യകാലത്താണ് പഞ്ചാരി പിറന്നത്. ഇക്കണക്കിന് മേളാസ്വാദകരുടെ ഹരമായ പഞ്ചാരിയുടെ രംഗപ്രവേശത്തിന് ഇത് അഞ്ചാംനൂറ്റാണ്ട്. ഊരകത്തമ്മയുടെ ഉപാസകനായ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവില്‍ അമ്പത്തൊന്നക്ഷരാളി… എന്നു തുടങ്ങുന്ന അമ്മത്തിരുവടിയെ സ്‌തുതിക്കുന്ന അതിപ്രശസ്‌തമായ ശ്ലോകമുണ്ട്. കൂടാതെ ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ബ്രാഹ്മണിപ്പാട്ടുകള്‍ ഇദ്ദേഹത്തിന്റെ രചനകളാണ്.
നമ്പൂതിരിയും അടിയന്തിരമാരാരും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ മേളകലയുടെ രാജപ്രൗഢി കഴിഞ്ഞ 5 നൂറ്റാണ്ടായി എത്രയോ ക്ഷേത്രസന്നിധികളില്‍ വേലകള്‍ക്കും ഉത്സവങ്ങള്‍ക്കും താലപ്പൊലിക്കും പൂരങ്ങള്‍ക്കുമൊക്കെയായി രാവെന്നോ പകലെന്നോ പ്രഭാതമെന്നോ സന്ധ്യയെന്നോ ഭേദമില്ലാതെ ആസ്വാദകലക്ഷങ്ങലെ കോരിത്തരിപ്പിച്ചു. പഞ്ചാരിതുടങ്ങിയാല്‍ പത്തുനാഴികയെന്നാണ് ചൊല്ല്. തൃപ്പൂണിത്തുറയിലും തൃപ്രയാറും പെരുവനത്തും ആറാട്ടുപുഴയിലും എടക്കുന്നിയിലും കുട്ടനെല്ലൂരും കൂടല്‍മാണിക്യത്തിലുമൊക്കെയായി പഞ്ചാരി ജൈത്രയാത്ര തുടര്‍ന്നു. ആ കൈശുദ്ധിക്കും കോല്‍നാദത്തിഌമൊപ്പം മേളപ്രമികളും ക്ഷേത്രാങ്കണങ്ങളിലേക്ക് ഒഴുകിയെത്തിയത് പഞ്ചാരിയുടെ പഞ്ചാമൃതം ഌകരാനായിരുന്നു.
5 കാലങ്ങളിലായി ക്രമത്തില്‍ 96, 48, 24, 12, 6 എന്നിങ്ങനെ അക്ഷരത്തിലാണ് പഞ്ചാരി ചിട്ടപ്പെടുത്തിയിരിക്കുന്നത്. 8 അക്ഷരംവീതമുള്ള ചെമ്പടവട്ടങ്ങളായാണ് പഞ്ചാരിക്ക് താളം പിടിക്കുന്നത്. ഇതില്‍ പതികാലവും (ഒന്നാംകാലം) അഞ്ചാംകാലവുമാണ് ആസ്വാദകര്‍ക്ക് ഏറെ ഹൃദ്യം. ചിട്ടയാര്‍ന്ന കൊട്ടുകൊണ്ടും പഴമയുടെ പെരുമകൊണ്ടും അഌപമമായ പഞ്ചാരിയുടെ സൃഷ്‌ടാക്കള്‍ക്ക് സമര്‍പ്പിക്കുന്ന ശ്രദ്ധാഞ്‌ജലിയാണ് തൃശൂര്‍ ഊരകത്തമ്മത്തിരുവടി സവിധത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന അക്ഷരകാലം. ഈ ചടങ്ങില്‍ പെരുവനംപൂരത്തിന് ഊരകമ്മത്തിരുവടിയുടെ തിരുമുമ്പില്‍ പഞ്ചാരി പ്രമാണിച്ചവരില്‍ ഇന്നുജീവിച്ചിരിക്കുന്ന 3 പേരെ ആദരിക്കുകയാണ്. ഇതില്‍ ഏറെ മുതിര്‍ന്ന തൃപ്പേക്കുളം അച്ചുതമാരാര്‍ക്കും കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ച്ചയായി പ്രമാണിക്കുന്ന ചെറുശ്ശേരി പണ്ടാരത്തില്‍ കുട്ടന്‍ മാരാര്‍ക്കും വീരശ്രൃംഖലയും ബഹുമതിയും സമ്മാനിക്കുന്നതോടൊപ്പം പത്മശ്രീ പെരുവനം കുട്ടന്‍ മാരാരെ സ്‌നേഹോപഹാരവും നല്‍കി ആദരിക്കുന്നു.മഴമംഗലം നമ്പൂതിരിയുടേയും പണ്ടാരത്തില്‍ രാമമാരാരുടേയും കല്‍പ്പനാച്ചിത്രങ്ങള്‍ കരിവീരന്‍മാരുടെ പുറത്ത് എഴുന്നള്ളിച്ചാണ് ഇന്ന് രാവിലെ ഊരകത്തെ ഗ്രാമഹൃദയവേദിയില്‍ ചടങ്ങുകള്‍ക്ക് തുടക്കമാവുക.
പഞ്ചാരിയുടെ അക്ഷരകാലങ്ങളെ സൂചിപ്പിക്കുന്ന 96 വനിതകള്‍ താലമേന്തും.. എഴുന്നള്ളിപ്പിന് ്‌് ചെറുശ്ശേരി കുട്ടന്‍ മാരാരുടെ മരുമകന്‍ ശ്രീകുമാര്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം അകമ്പടിയാകും.വൈകീട്ട് 5 ന് പഞ്ചാരിയുടെ സൃഷ്‌ടാക്കളുടെ ചിത്രങ്ങള്‍ സ്ഥാപിക്കും. തുടര്‍ന്ന് തൃപ്പേക്കുളം അച്ചുതമാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍, ചെറുശ്ശേരി കുട്ടന്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്ന് ദീപപ്രാജ്ജ്വലനം നടത്തും. കൊച്ചിന്‍ തേവസ്വം പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍ അക്ഷരകാലത്തിന് കൊടിയേറ്റും. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ കേളി, പറ്റ്, സമാരംഭസദസ്സ്, പഞ്ചാരിയുടെ ഐതിഹ്യവും ശാസ്‌ത്രവും ചരിത്രവും വിവരിക്കുന്ന കല്ലേകുളങ്ങര അച്ചുതന്‍കുട്ടിമാരാരുടെ അക്ഷരകാലം എന്ന പുസ്‌തകത്തിന്റെ പ്രകാശനവും തായമ്പകയുമുണ്ടാകും.
ഞായറാഴ്ച രാവിലെ തുയിലുണര്‍ത്തുപാട്ട്, ശാസ്‌താംപാട്ട്, ബ്രാഹ്മണിപ്പാട്ട്, അഷ്‌ടപദി, പഞ്ചാരിമേളം, കുറുംകുഴല്‍ കച്ചേരി, പഞ്ചവാദ്യം എന്നിവക്കുശേഷം പുരസ്‌കൃതിസദസ്സ് നടക്കും. അഡ്വ.സി.കെ.മേനോന്‍ ഉദ്‌ഘാടനം ചെയ്യും.ഗീത ഗോപി എം.എള്‍.എ അധ്യക്ഷത വഹിക്കും.നടന്‍ മധു ബഹുമതി പ്രഖ്യാപനവും പ്രദാനവും നടത്തും. തൃപ്പേക്കുളം അച്ചുതമാരാര്‍ക്ക് ഡോ.ചിറക്കല്‍ വി.കൃഷ്‌ണഌം ചെറുശ്ശേരി കുട്ടന്‍ മാരാര്‍ക്ക് തൃപ്പേക്കുളം അച്ചുതമാരാരും വീരശൃംഖല സമര്‍പ്പിക്കും.തുടര്‍ന്ന് തിരുവിഴ ജയശങ്കറിന്റെ നാദസ്വരക്കച്ചേരി നടക്കും.
റിപ്പോർട്ട് : കൊടകര ഉണ്ണി.