കൊടകര. തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നത് തടയാന്‍ ഇടതുകക്ഷികള്‍ കോണ്‍ഗ്രസ്സിനു പിന്തുണ നല്‍കുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നതെന്തിനെന്നു നേതാക്കള്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. ഈ രണ്ടു മുന്നണികളും ഒറ്റ മുന്നണിയായി ബി.ജെ.പി.ക്കെതിരെ മത്സരിക്കുകയാണ് വേണ്ടത്. ഇവര്‍ തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ല. ബി.ജെ.പി.യെ എതിര്‍ക്കുക എന്ന ഏക അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ഈ മുന്നണികള്‍ പരസ്പരസഹായസഹകരണ മുന്നണികളായാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.തൃശൂര്‍ ലോകസഭാ സ്ഥാനാര്‍ഥി കെ.പി.ശ്രീശന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം മറ്റത്തൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമിതിയുടെ ആഭിമുഖ്യത്തില്‍ കോടാലിയില്‍ നടത്തിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ പി.സി.ബിനോയ് അദ്ധ്യക്ഷത വഹിച്ചു.
യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അഡ്വ: ഉല്ലാസ് ബാബു,ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാനസമിതി അംഗം പി.എസ്.ശ്രീരാമന്‍, കെ.നന്ദകുമാര്‍, എം.കെ.കൃഷ്ണകുമാര്‍, ശ്രീധരന്‍ കളരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടിയില്‍ പുതിയതായി അംഗത്വം നേടിയ ഏതാനും പേരെ പ്രസിഡണ്ട് ഷാളണിയിച്ച് അനുമോദിച്ചു. പൊതുയോഗത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. റിപ്പോർട്ട് : ശ്രീധരൻ കളരിക്കൽ