Breaking News

ആറ്റപ്പിള്ളി പാലത്തില്‍ ആഴത്തിലുള്ള ഗര്‍ത്തം’; ഗതാഗതം നിരോധിച്ചു

കൊടകര:  മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുമാലിപ്പുഴക്കു കുറുകെയുള്ള ആറ്റപ്പിള്ളി പാലത്തിനോടുസമീപത്തെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത് നാട്ടുകാരേയും യാത്രക്കാരേയും ഭീതിയിലാഴ്ത്തി. കാല്‍നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം സാക്ഷാത്കാരമായ  ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജ് ഔദ്വോഗികമായി തുറന്നുകൊടുത്തിട്ടില്ലെങ്കിലും വര്‍ഷങ്ങളായി ഇതിലേ ടിപ്പര്‍ലോറികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന സഞ്ചരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് മറ്റത്തൂര്‍ ഭാഗത്തുനിന്നും പാലത്തിലേക്കുപ്രവേശിക്കുന്നതിന്റെ സമീപത്തായി അപ്രോച്ച് റോഡിന്റെ നടുവില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇതിലൂടെ ഒരു കാര്‍ പോയതിനുശേഷമാണ് പെട്ടെന്ന് ഗര്‍ത്തമുണ്ടായത്. പാലത്തിനുസമീപത്ത് സംജാതമായ ഗര്‍ത്തം കാണാന്‍ സമീപപ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് പേരാണ് വൈകീട്ട് ഇവിടെയെത്തിയത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍.രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതിവിബി, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.  ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഏറെ കാത്തിരിപ്പിനും സമരങ്ങള്‍ക്കും ശേഷം സാഫല്യമായ ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഏറെ ആരോപണങ്ങളുണ്ടായിരുന്നു.

റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ ഷട്ടറുകള്‍ക്കടിയില്‍ കോണ്‍ക്രീറ്റിങ്ങ് പൂര്‍ത്തിയാകാത്തതും  പാലത്തിന്റെ തൂണുകളില്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ തങ്ങിനില്‍ക്കുന്നതും അപ്രോച്ച് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും മുന്‍വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചകളും ആരോപണങ്ങളും നടന്നിരുന്നു.  2018 ലെ പ്രളയത്തില്‍ പാലത്തിനുസമീപം പുഴ കരകവിഞ്ഞ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം ഭാഗത്തേക്ക് ഒഴുകിയിരുന്നു. പ്രദേശത്തെ വീടുകൡ കുടുങ്ങിയ കുടുംബങ്ങളെ ഏറെപണിപ്പെട്ടാണ് കരകയറ്റിയത്.

പുഴയുടെ കുറുകെ പാലംവന്നെങ്കിലും റഗുലേറ്ററിന്റെ അവസാനഘട്ടനിര്‍മാണത്തിലെ പോരായ്മകളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തേയും ദുരിതത്തിന്റെ കാരണമായി നാട്ടുകാര്‍ ആരോപിച്ചത്.  പാലത്തിന്റെ കിഴക്കുഭാഗത്ത് കോണ്‍ക്രീറ്റിങ്ങ്  നടത്തിയെങ്കിലും    പടിഞ്ഞാറുഭാഗത്തെ കോണ്‍ക്രീറ്റിങ്ങ് പൂര്‍ത്തിയായിരുന്നില്ല.. ആറ്റപ്പിള്ളി റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ നിര്‍മാണം ആദ്യം ഏറ്റെടുത്തിരുന്ന കരാറുകാരന്‍,  പണികള്‍ പൂര്‍ത്തിയായില്ലെങ്കിലും കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചുപോയതിനെത്തുടര്‍ന്ന് പുതിയകരാറുകാരാണ് പിന്നീട് നിര്‍മാണം നടത്തിയത്. മൂന്നു വര്‍ഷം മുമ്പ് പാലത്തിന്റെ കിഴക്കേവശത്ത് റിങ്ങ്‌മോണ്ട് തള്ളിപ്പോയി ചോര്‍ച്ച രൂപപ്പെട്ടിരുന്നു.

പാലത്തിന് എട്ടു തൂണുകളുള്ളതിനാല്‍ മലവെള്ളപ്പാച്ചിലിലലൂടെ ഒഴുകിവരുന്ന മരത്തടികള്‍ അടുത്തടുത്തായുള്ള തൂണുകള്‍ക്കിടയില്‍ കുടുങ്ങി തടഞ്ഞുനില്‍ക്കുന്നതാണ് ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നത്.  പുഴയില്‍നിന്നും കയറ്റിയ തടികള്‍ കഴിഞ്ഞവര്‍ഷം പാലത്തിന്റെ മുകളില്‍ കൂട്ടിയിട്ടിരുന്നതും ഏറെ ആരോപണങ്ങള്‍ക്ക് കാരണമായിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണോ മണ്ണിടിഞ്ഞ്്്  പാതയില്‍ ഗര്‍ത്തം രൂപപ്പെടുവാനുള്ള കാരണമെന്ന്് പരിശോധിക്കുന്നുണ്ട്. ടിപ്പര്‍ലോറികളുടെ പാച്ചിലും റോഡിന് നാശമുണ്ടാകാനുള്ള കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!