Breaking News

പത്ര മാസിക വിതരണ രംഗത്തെ 66 വര്‍ഷത്തെ സേവനത്തിനുശേഷം കൊടകര കോച്ചക്കാടന്‍ അന്തോണി യേട്ടന്‍ വിശ്രമ ജീവിതത്തിലേക്ക്.

കൊടകര : പത്ര മാസിക വിതരണ രംഗത്തെ 66 വര്‍ഷത്തെ സേവനത്തിനുശേഷം കൊടകര കോച്ചക്കാടന്‍ അന്തോണി യേട്ടന്‍ വിശ്രമ ജീവിതത്തിലേക്ക്. കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിലേക്ക് ദിനപത്രങ്ങളും ആനുകാലികങ്ങളും പരിഭവങ്ങളും പരാതികളും ഇല്ലാതെ തുടര്‍ച്ചയായി വിതരണം ചെയ്തുവന്ന അദ്ദേഹം ചുമതല ഒഴിഞ്ഞു .പകരം ബാബേട്ടന്‍ ഏറ്റെടുത്തു .

പതിനഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയതാണ് അന്തോണ്യേട്ടന്റെ പത്രവിതരണം . ഇപ്പോള്‍ 81 വയസ്സ്. ദീപിക പത്രം വിതരണം ചെയ്തിട്ടാണ് തുടക്കം കുറിച്ചത് പിന്നീട് മറ്റു പത്രങ്ങള്‍ ഏറ്റെടുത്തു. ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത് 25 മനോരമയും 12 മാതൃഭൂമിയും 15 ദീപികയും .വിതരണം ഒഴിയുമ്പോള്‍ നൂറിലേറെ പത്രങ്ങളും ആനുകാലികങ്ങളും.

മഞ്ഞും മഴയും വകവയ്ക്കാതെ പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് കൊടകര സെന്ററിലെ പന്തല്ലൂക്കാരന്‍ കടയുടെ മുന്നില്‍ എത്തും. പത്രങ്ങള്‍ ശേഖരിച്ച് ക്രമം ആക്കി പിന്നെ സൈക്കിളിലാണ് വിതരണം .ഇഞ്ചക്കുണ്ട്, മറ്റത്തൂര്‍, കനകമല, ഇവിടെയൊക്കെ പത്രമിട്ട് വീട്ടിലെത്തിയിട്ട് വേണം ജോലിക്ക് പോകാന്‍. കൊടകരയിലെ കേരള യൂണിയന്‍ ബാങ്കിലായിരുന്നു ജോലി. 20 വയസില്‍ ജോലിക്കു കയറി. അന്നു ലഭിച്ചിരുന്ന ശമ്പളം മാസം 50 രൂപ.

അറുപതാമത്തെ വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ചു . അപ്പനും അമ്മയും മരിച്ച ദിവസങ്ങളില്‍ മുടക്കംകൂടാതെ പത്രങ്ങള്‍ വിതരണം ചെയ്തതാണ് ഈ രംഗത്തെ മറക്കാന്‍ പറ്റാത്ത അനുഭവം എന്ന് അന്തോണ്യേട്ടന്‍ പറഞ്ഞു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മൂന്ന് വര്‍ഷം മുമ്പേ പത്രവിതരണം നിര്‍ത്തിയിരുന്നു .തുടര്‍ന്ന് മാസികകളുടെ വിതരണം നിലനിര്‍ത്തുകയായിരുന്നു.

പത്രമാസികകളും നിറച്ച സഞ്ചിയും തൂക്കി പിടിച്ചു കൊടകര വീഥികളിലൂടെ നടന്നു പോയിരുന്ന അന്തോണ്യേട്ടന്‍ എല്ലാവര്‍ക്കും സുപരിചിതനാണ് ,പ്രിയപ്പെട്ടവനാണ്…അന്തോണ്യേട്ടന് നേരുന്നു ആയുരാരോഗ്യ സൗഖ്യങ്ങള്‍ ….

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!