കൊടകര : അകക്കണ്ണിന്റെ വെളിച്ചത്തില്‍ അന്നന്നത്തെ അന്നത്തിനായി ‘ഭാഗ്യം’ വില്‍ക്കുകയാണ് ആനന്ദപുരം കുന്നത്ത് വീട്ടില്‍ രാജന്‍. മുരിയാട് വെള്ളിലാംകുന്നില്‍ പൊന്നമ്മ -ചാമി ദമ്പതികളുടെ മകനായി ജന്മനാ കാഴ്ചശക്തിയില്ലാത്തവനായി ജനിച്ച രാജന്‍ കുന്നംകുളത്തെ അന്ധവിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആനന്ദപുരം പാമ്പാട്ടിക്കുളങ്ങര ദുര്‍ഗാദേവി ക്ഷേത്രത്തിനുസമീപത്താണ് വര്‍ഷങ്ങളായി രാജനും പത്‌നി തങ്കമണിയും താമസിക്കുന്നത്. കൊടകരയിലെ ഓരോ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഇയാള്‍ പരിചിതനാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കൊടകരയുടെ വീഥികളില്‍ ഈ കാഴ്ചശക്തിയില്ലാത്തവന്റെ കൈവടി കുത്തുന്ന ശബ്ദമുണ്ട്. വടി കുത്തി തപ്പിത്തടഞ്ഞായാലും നിത്യേന രാവിലെ ഒമ്പതരയോടെ രാജന്‍ കൊടകരയിലെത്തും.
അകക്കണ്ണിന്റെ വെളിച്ചത്തില്‍ അന്നന്നത്തെ അന്നം തേടി
കൊടകരയിലെ മഹിമ ഏജന്‍സിയില്‍നിന്നും ലോട്ടറി ടിക്കറ്റെടുത്ത് കൊടകര ജംഗ്ഷനില്‍ നിന്നും നാലുഭാഗത്തേക്കുള്ള വഴികളിലൂടെയും ടിക്കറ്റുമായെത്തും. കൊടകരയില്‍ വരുന്നതിനു പതിറ്റാണ്ടുമുമ്പ് രാജന്‍ ഇരിങ്ങാലക്കുടയിലായിരുന്നു ലോട്ടറി വിറ്റിരുന്നത്. യാത്രാപ്രശ്‌നം മൂലം കൊടകരയിലേക്കു മാറുകയായിരുന്നു. ദിവസവും അമ്പതോളം ടിക്കറ്റുവാങ്ങിയ വില്‍പ്പന നടത്തുന്ന രാജന്‍ ഉച്ചതിരിഞ്ഞ് 3.30 ഓടെ വില്‍പ്പന മതിയാക്കി വീട്ടിലേക്കു തിരിക്കും. ദിവസേന 300 രൂപയോളം ലാഭം കിട്ടുമെങ്കിലും കൊറോണക്കാലമായതിനാലാല്‍ ഓട്ടോയിലാണ് യാത്ര. ഓട്ടോക്ക് ദിവസവും 100 രൂപ കൊടുക്കണം. ലോട്ടറി ടിക്കറ്റു വില്‍പ്പന നടത്തി തുടങ്ങിയ ആദ്യനാളുകളില്‍ രാജന്‍ രണ്ടു പശുക്കളെ വീട്ടില്‍ വളര്‍ത്തിയിരുന്നു. എന്നാല്‍ കാഴ്ചശക്തിയില്ലാത്ത ഈ ദമ്പതികള്‍ക്ക്്് മിണ്ടാപ്രാണികളെ തീറ്റിപോറ്റാനുള്ള ശേഷിയുണ്ടായില്ല. തങ്കമണി കുറേക്കാലം വീട്ടില്‍ മെഴുകുതിരി ഉണ്ടാക്കി വിറ്റിരുന്നു. എന്നാല്‍ ക്രമേണ അതും ഉപേക്ഷിച്ചു. മാത്രമല്ല ഇതിലൂടെയെല്ലാം ജീവിതപ്രാരബ്ദങ്ങള്‍ക്ക്് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. പശുക്കളെ വിറ്റു പിന്നീട് ഭാഗ്യക്കുറി വില്‍പ്പന മാത്രമാക്കി.
ഇരുപതുവര്‍ഷം മുമ്പാണ് രാജന്റെ വിവാഹം. ആറാംവയസ്സുമുതല്‍ ഒരു കണ്ണിനു കാഴ്ചയില്ലാത്ത തങ്കമണിയെ പ്രണയിച്ച് ജീവിത സഖിയാക്കുകയായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട് ലോക്കഡൗണ്‍നാളുകളില്‍ 3 മാസം വീട്ടിലിരുന്നു. സര്‍ക്കാരിന്റെ കിറ്റും ലോട്ടറി ഓപീസില്‍നിന്നുള്ള 2000 രൂപയും താലൂക്ക് കാര്യാലയത്തില്‍ നിന്നും 1000 രൂപയും കിട്ടി.ഇതെല്ലാം സാന്ത്വനമായെങ്കിലും തുടര്‍ജീവിതത്തിന് രാജന്‍ പാതയോരങ്ങളിലൂടെ തപ്പിത്തടഞ്ഞ്്് നടന്ന് ഭാഗ്യക്കുറി വില്‍പ്പന തുടരുകയാണ്. രാജന്റ തെുച്ഛമായ വരുമാനംകൊണ്ടുള്ള ജീവിതമാണ് ഈ കുടുംബത്തിന്റേത്. കൊടകരയുടെ ഏതെങ്കിലും മൂലയില്‍ സ്ഥിരമായി ഒരിടത്തിരുന്ന് ലോട്ടറി വില്‍പ്പന നടത്തണമെന്നത് രാജന്റെ മോഹമാണെങ്കിലും അതിനുള്ള സൗകര്യങ്ങളോ സഹായങ്ങളോ ചെയ്യാന്‍ ആരുമില്ലെന്നതിനാല്‍ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു.
വീട്ടുകാരേയും നാട്ടുകാരേയും ശബ്ദത്തിലൂടെ തിരിച്ചറിയുന്ന രാജന്റെ വരവ്് ഊന്നുവടിയുടെ ശബ്ദം കേട്ട്് അവരും തിരിച്ചറിയും. കാല്‍നടയാത്രക്കാരായ പലരും പലപ്പോഴു ംരാജനെ തിരിഞ്ഞുനടക്കാനും മുമ്പില്‍ കുഴിയുള്ള കാര്യവുമൊക്കെ പറഞ്ഞു മനസ്സിലാക്കും. സാമ്പത്തികപ്രയാസങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും തങ്കമണി കരം പിടിച്ചതുമുതല്‍ കണ്ണുകളില്ലെങ്കിലും ഏറെ സന്തോഷത്തോടെയാണ് ഈ ദമ്പരതികളുടെ ജീവിതപ്രയാണം..