കൊടകര: കോടാലിക്കടുത്ത് അമ്പനോളിയില്‍ വഴിയരികിലെ വീട്ടുപറമ്പിലൂടെ പുലിപോകുന്നത് കണ്ടതായി സമീപവാസികള്‍. കഴിഞ്ഞദിവസം ഒരു കിലോമീറ്റര്‍ അകലെ കോപ്ലിപ്പാടത്ത് വീട്ടുപറമ്പില്‍ പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ബുധനാഴ്ച രാത്രി 7.30ഓടെ അമ്പനോളി കൊടുങ്ങ ദുര്‍ഗ്ഗാദേവിക്ഷേത്രത്തിനടുത്ത് അഴകത്ത് മേവട മൈക്കിളിന്റെ പറമ്പിലാണ് പുലിയെ കണ്ടത്. മൈക്കിളും നെല്ലിക്കാമണ്ണില്‍ ഷോബിയും ബൈക്കില്‍ വരുമ്പോഴാണ് വീട്ടിലേക്കുള്ള പറമ്പിലൂടെ പുലി ഓടുന്നത് കണ്ടത്.
വലിയ നായയുടെ വലിപ്പമുള്ള പുലി ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇതിന് ഒരു മണിക്കൂര്‍ മുമ്പ് സമീപ പറമ്പിലെ തെങ്ങില്‍ കള്ള് ചെത്താന്‍ കയറിയ ഷാജി പുലിയെ കണ്ടതായി പോലീസിനോട് പറഞ്ഞു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.ജി. വരരുചിയുടെ നേതൃത്വത്തില്‍ വനപാലകരും എസ്‌ഐ എന്‍.എസ്. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം കോപ്ലിപ്പാടത്ത് കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ ഇവ പുലിയുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇത് ലെപ്പേഡ് ക്യാറ്റ് എന്ന പുലിപ്പൂച്ചയുടേതാവാം എന്നും സംശയമുണ്ട്.
റിപ്പോർട്ട് : മാതൃഭൂമി