Breaking News

ഇന്ന് അന്താരാഷ്ട്ര യോഗാദിനം; യോഗയിലെ മനശ്ശാസ്ത്രം ലോകസമക്ഷമെത്തിക്കുന്ന ബഹുമുഖപ്രതിഭ

കൊടകര :  കൗമാരപ്രായക്കാരില്‍ യോഗകൊണ്ട് ജീവിതമൂല്യങ്ങള്‍ എങ്ങിനെ വര്‍ധിപ്പിക്കാം എന്ന് പരിശീലിപ്പിക്കുകയും  മൂല്യവത്തായ ജീവിതത്തിന്റെ വിശ്വപൗരനാകുന്നതെങ്ങിനെയെന്ന് പതിനായിരങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യുന്ന അത്യപൂര്‍വപ്രതിഭയാണ് കൊടകര വെല്ലപ്പാടി സ്വദേശിയും ആലപ്പുഴ സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടറുമായ എ.രാധാകൃഷ്ണന്‍.

മനുഷ്യനെ ഈശ്വരനാക്കിമാറ്റുന്ന പദ്ധതിയുടെ ഭാഗമായ  യോഗയെ  സര്‍വകലാശാലയിലെ പ്രത്യേക സിലബസ്  അനുസരിച്ച്് പഠിക്കുകയും ആ അറിവുകളെ തന്റെ പ്രഭാഷണങ്ങളിലൂടെ ജനതതിക്കായി സംഭാവനചെയ്യുകയാണ് രാധാകൃഷ്ണന്‍. കൊടകരയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ എ.ആര്‍ ചാലക്കുടി ഐ.ടി.ഐയിലെ പഠനത്തിനുശേഷമാണ് ഒട്ടനവധി വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്.

ആലപ്പുഴയിലെ ജോലിക്കിടയിലാണ് പല ബിരുദങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രത്തില്‍ ദര്‍ശത്തിനെത്തിയ  സമീപത്തെ അണ്ണാമലൈ സര്‍വകലാശാലയിലെത്തി യോഗയുടെ കോഴ്‌സിനെക്കുറിച്ചറിയുകയും യോഗയില്‍ ഡിപ്ലോമയും പി.ജിയും പി.എച്ച്.ഡിയും നേടിയ ചരിത്രമാണ് രാധാകൃഷ്ണന്റേത്.  1 വര്‍ഷം ഡിപ്ലോമയും 2 വര്‍ഷം എം.എസ്.സിയും 4 വര്‍ഷം പി.എച്ച്.ഡിയും ചെയ്തു. യോഗാ സൈക്കോളജിയിലാണ് പി.എച്ച്.ഡി ചെയ്തത്.

യോഗയുടെ ശാസ്ത്രീയ വശങ്ങളും അത് ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന ശാസ്ത്രീയവശങ്ങളെക്കുറിച്ച് വിദ്യാഭ്യാസപദ്ധതിയിലൂടെ പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ സാക്ഷാത്ക്കാരമാണ് രാധാകൃഷ്ണന്റെ ഗവേഷണം. യോഗ മനസ്സാസ്ത്ര പഠനത്തിലായിരുന്നു തീസീസ് സമര്‍പ്പിച്ചത്. കോവിഡ് വില്ലനായില്ലെങ്കില്‍ 7 മാസം മുമ്പേ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതായിരുന്നു.

ഡോ.ഇ.സുശീലയുടേയും ഡോ.നടേശന്റേയും കീഴിലായിരുന്നു ഗവേഷണം. സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടായി  യോഗ ചെയ്യുന്നുണ്ട്. 108 മന്ത്രങ്ങളോടുകൂടി  ഏകപാദാസനത്തിലാണ് ഇദ്ദേഹത്തിന്റെ നിത്യപ്രാര്‍ഥന പോലും. ജീവിതത്തില്‍ ശാന്തമായി പെരുമാറാനും തന്നെ ഏല്‍പ്പിച്ചതായ മുഴുവന്‍ ജോലികളും യാതൊരു വീഴ്ചയുമില്ലാതെ ചെയ്യാനാവുന്നതു യോഗ പരിശീലിച്ചതുകൊണ്ടുമാത്രമാണെന്ന് രാധാകൃഷ്ണന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഭാരതീയ സാംസ്‌കാരികപൈതൃകത്തിലധിഷ്ഠിതമായി പതിറ്റാണ്ടുകളായി സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായ ഇദ്ദേഹം നാഷണല്‍ കയര്‍ പരിശീലനകേന്ദ്രത്തിലെ ആന്‍ഡമാന്‍ മുതല്‍ ലക്ഷദ്വീപ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്് യോഗ വിഷയത്തില്‍ പരിശീലനം നടത്തുന്ന ആചാര്യനാണ് രാധാകൃഷ്ണന്‍. ഒട്ടനവധി സംഘടനകള്‍ക്ക്് ഓണ്‍ലൈനായി കോവിഡ് കാലത്ത് ജോലിചെയ്യുന്നവര്‍ക്കുള്ള വൈഷമ്യങ്ങള്‍ക്ക് പ്രതിവിധിയായി ലഘു വ്യായാമമുറകള്‍ അഭ്യസിപ്പിക്കുന്നു. സെക്കോളജിയമായി ബന്ധപ്പെട്ട 2000 പേര്‍ക്ക് സൗജന്യമായി  കൗണ്‍സിലിങ്ങ് നടത്തി.

130 സ്‌കൂളുകളില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി 7000 വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണക്ലാസ്സുകള്‍ നടത്തി.  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധിയായി നെതര്‍ലാന്റ്‌സ് , ജെര്‍മനി തുടങ്ങി ഒട്ടനവധി വിദേശരാജ്യങ്ങളില്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ച്് ക്ലാസ്സുകള്‍ നടത്തി. കോവിഡിന്റെ തടസ്സമുണ്ടായില്ലെങ്കില്‍   അണ്ണാമലൈ സര്‍വകലാശാലയില്‍ ഇന്ന്് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍  രാധാകൃഷ്ണന്‍ സജീവമാവേണ്ടതായിരുന്നു. നേരിട്ടുപങ്കെടുക്കാനാവില്ലെങ്കിലും യോഗാദിനസന്ദേശം അണ്ണാമലൈ സര്‍വകലാശാലയിലേക്ക് വീഡിയോ ചെയ്ത് അയച്ചുകൊടുത്തിരിക്കുകയുമാണ്  രാധാകൃഷ്ണന്‍. ഭാര്യ : സുജ. മക്കള്‍ : ആദിത്യന്‍, മൈത്രേയി.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!