കൊടകര : ഇരുപത്തിയഞ്ച് വര്‍ഷം തപാല്‍ വകുപ്പിനെ പ്രണയിച്ച് ,നാട്ടുകാരുടെ പ്രിയപ്പെട്ട സന്ദേശവാഹകനായ എം .ജി. സുരേഷിന് കൊടകരഗ്രാമ പഞ്ചായത്തിന്റെ സ്‌നേഹാദരം. കൊടകര വിവിധ തലങ്ങളില്‍ വിശിഷ്ട സേവനം നടത്തിയ ഏഴ് പ്രതിഭകളെ ഗ്രാമപഞ്ചായത്ത് ആദരിച്ചപ്പോള്‍ മികച്ച പോസ്റ്റ് മാനായി തിരഞ്ഞെടുത്തത് എട്ടാം വാര്‍ഡിലെ സുരേഷിനെ. 1993 ല്‍ മുപ്പത്തി ഒന്നാമത്തെ വയസ്സിലാണ് കനകമല പോസ്റ്റ് ഓഫീസില്‍ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റില്‍ സുരേഷ് ജോലിയില്‍ പ്രവേശിച്ചത്.
അവിടെ ഒമ്പതര വര്‍ഷത്തിനു ശേഷം പ്രമോഷനായി കൊടുങ്ങല്ലൂരിലേക്ക് .തുടര്‍ന്ന് 15 വര്‍ഷമായി കൊടകരയിലെ സൗമ്യസാന്നിദ്ധ്യമായി തുടരുകയാണ് സുരേഷിന്റെ ഔദ്യോഗിക ജീവിതം.തപാല്‍ വകുപ്പിന്റെ കാക്കിയണിയും മുമ്പ് സുരേഷിന്റെ ജോലി മുംബെയില്‍.ഗോദ്‌റെജിന്റെ റെപ്രസന്ററ്റീവ് ആയി. പിന്നെ ബാംഗ്‌ളൂരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ചേരല്‍. തുടര്‍ന്ന് അവിടെ തന്നെ താജ് ഹോട്ടലില്‍ ജോലി. 86 കാലഘട്ടത്തില്‍ നാട്ടിലെത്തി എറണാകുളത്ത് അബാദ് പ്ലാസയില്‍ ജോലിയില്‍ പ്രവേശിച്ചു.
ജീവിതത്തിന്റെ വഴിത്തിരിവ് അവിടെ നിന്നാണ്. യൂണിയന്‍ ഉണ്ടാക്കിയെന്ന കാരണത്താല്‍ 90 ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.കൂടെ 32 പേരേയും.പിന്നെ സമരങ്ങളുടെ തീഷ്ണകാലം. ജീവിതം കൂട്ടിമുട്ടിക്കാന്‍ തൃശൂര്‍ കാസിനോയിലെ ജോലിയും അബാദ് പ്ലാസക്കു മുന്നിലെ സമരവും ഒരുമിച്ച് കൊണ്ടുപോയി. സമരം തീര്‍ന്ന് കനകമല പോസ്റ്റ് ഓഫീസില്‍ . അപ്പോഴും ഒരു ഹോട്ടലില്‍ പാര്‍ട് ടൈം ജോലിയും .ഒട്ടേറെ അനുഭവങ്ങളാണ് തപാല്‍ രംഗത്ത് സുരേഷിനുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ പലര്‍ക്കും ജോലി നേടികൊടുത്തു.
കത്തുകള്‍ കൊണ്ടുപോയി കൊടുക്കുമ്പോള്‍ സ്ഥാപനങ്ങളിലും കടകളിലും ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് അവിടങ്ങളില്‍ കുറെ പേര്‍ക്ക് ജോലി തരപ്പെടുത്തി കൊടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ തപാല്‍ സ്‌നേഹി മുന്നില്‍ തന്നെ .ഒട്ടേറെ വിശിഷ്ട വ്യക്തികള്‍സുരേഷിന്റെ പരിചിത വലയത്തിലുണ്ട്. ഗസല്‍ ചക്രവര്‍ത്തി ഉംബായിയുമായി ആത്മാര്‍ത്ഥ ബന്ധമാണ്. അബാദ് പ്ലാസയില്‍ വെച്ച് തുടങ്ങിയതാണ് ചങ്ങാത്തം. കൊടകര ടൗണും മരത്തോപ്പിളളിയുമാണ് സുരേഷിന്റെ സേവന മേഖല.
കനത്ത ചൂടിനെ നേരിട്ട് ക്ഷീണം തട്ടാതെ ജോലി ചെയ്യുന്ന തന്റെ വിജയസൂത്രം കഞ്ഞിവെള്ളമാണെന്ന് ചെറുചിരിയോടെ സുരേഷ് പറഞ്ഞു. ദിവസവും 3 ലിറ്റര്‍ കഞ്ഞിവെള്ളമാണ് വീട്ടില്‍ നിന്ന് കൊണ്ടുവന്ന് ജോലിക്കിടയില്‍ കഴിക്കുക. സുരേഷിന്റെ ഭാര്യ ഗീത. മകന്‍ . നിര്‍മ്മല്‍ (കൊടുങ്ങല്ലൂര്‍ പോസ്റ്റ് ഓഫീസ് ) മരുമകള്‍ : നീനു ( ആയുര്‍വേദ ഡോക്ടര്‍. ചാലക്കുടി).