Breaking News

തെയ്യങ്ങള്‍ നിറഞ്ഞാടി; നെല്ലായി മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ കളിയാട്ടം.

Mullakkal Theyyamകൊടകര: ഉത്തര മലബാറിന്റെ അനുഷ്ഠാന കലയായ തെയ്യങ്ങള്‍ രാവും പകലും നിറഞ്ഞാടിയത് നെല്ലായി മുല്ലയ്ക്കല്‍ ക്ഷേത്രോത്സവത്തെ ശ്രദ്ധേയമാക്കി. കണ്ണൂരില്‍നിന്നുള്ള ഇരുപതംഗ പരമ്പരാഗത കലാകാരന്മാരാണ് നെല്ലായി മുല്ലയ്ക്കല്‍ ഘണ്ടാകര്‍ണ്ണന്‍ – ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടം നടത്തിയത്. മുത്തപ്പന്‍ തെയ്യം, വസൂരിമാലഭഗവതിയുടെ തെയ്യം, തെയ്യക്കോലങ്ങളില്‍ അത്യുഗ്രരൂപിയായ അഗ്‌നിഘണ്ടാകര്‍ണ്ണത്തെയ്യം എന്നിവയാണ് കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ കെട്ടിയാടിയത്.

മധ്യകേരളത്തില്‍ അപൂര്‍വമായി മാത്രം അരങ്ങേറുന്ന തെയ്യക്കോലങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി. പ്രത്യേകം തയ്യാറാക്കിയ അണിയറയില്‍ മുഖത്തെഴുത്തും ചമയവും നടത്തിയ ശേഷം ആദ്യം മുത്തപ്പന്‍ തെയ്യത്തിന്റെ കളിയാട്ടം നടന്നു. പിന്നീട് വെള്ളാട്ടവും ഭഗവതിത്തെയ്യത്തിന്റെ പുറപ്പാടും ഉണ്ടായി. പിഷാരിക്കല്‍ ദുര്‍ഗ്ഗാക്ഷേത്രക്കടവില്‍നിന്ന് തെയ്യത്തിന്റെ കുളിച്ചെഴുന്നള്ളത്ത് ദര്‍ശിക്കാന്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് കളിയാട്ടത്തിലെ പ്രധാന തെയ്യമായ അഗ്‌നിഘണ്ടാകര്‍ണ്ണന്റെ കളിയാട്ടം നടന്നത്.

ചെണ്ട, ചേങ്ങില, ഇലത്താളം, കുറുംകുഴല്‍, തകില്‍ തുടങ്ങിയ വാദ്യങ്ങള്‍ക്കനുസൃതമായി പ്രത്യേക താളത്തില്‍ ചുവടുവെച്ചാണ് തെയ്യാട്ടം നടന്നത്. ഒരുമണിക്കൂറോളം നീണ്ട തെയ്യാട്ടത്തിനൊടുവില്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം കൊടുത്താണ് തെയ്യം വിടവാങ്ങിയത്.

tHEYYAMഭക്തജനങ്ങള്‍ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും തെയ്യത്തോടുണര്‍ത്തിച്ചു. തുടര്‍ന്ന് അനുഗ്രഹം കൊടുക്കല്‍ നടന്നു. ബുധനാഴ്ച രാവിലെ വസൂരിമാലഭഗവതിയുടെ തെയ്യാട്ടത്തോടെയാണ് കളിയാട്ടത്തിന് സമാപനമായത്. കണ്ണൂരില്‍നിന്നുള്ള സംഘത്തിലെ അനീഷ് ചേടിശ്ശേരി ഭഗവതിത്തെയ്യവും മനോഹരപ്പണിക്കര്‍ അഗ്‌നിഘണ്ടാകര്‍ണത്തെയ്യവും ദിനേശ് പെരുവണ്ണാന്‍ മുത്തപ്പന്‍ തെയ്യവും കെട്ടിയാടി. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!